ആത്മീയഗുരു സത്യസായി ബാബയുടെ മരണം നടന്നത് ഏപ്രില്‍ 24ന് അല്ലെന്ന റിപ്പോര്‍ട്ട്. ഏപ്രില്‍ നാലിനോ അഞ്ചിനോ തന്നെ ബാബയുടെ മരണം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാബയുടെ മൃതദേഹം സൂക്ഷിക്കുന്നതിനായുള്ള ഫ്രീസര്‍ ബോക്‌സ് നേരത്തേ ഓര്‍ഡര്‍ ചെയ്തിരുന്നുവെന്ന വിവരത്തെ അടിസ്ഥാനമാക്കിയാണ് മരണം നേരത്തേ നടന്നിട്ടുണ്ടാകമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. മാര്‍ച്ച് 28 ന് ആണ് സായി ബാബയെ സത്യ സായി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഔദ്യോഗിക വിശദീകരണം അനുസരിച്ച് ഏപ്രില്‍ 15 ന് ആണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുന്നത്.
സാധാരണഗതിയില്‍ ഫ്രീസര്‍ ബോക്‌സുകള്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യുന്നതില്‍ അസ്വാഭാവികതയില്ല എങ്കിലും ആരോഗ്യനില വഷളായി എന്ന പ്രഖ്യാപനം വരുന്നതിനു 11 ദിവസം മുമ്പ് അത്തരമൊരു നീക്കം നടന്നതാണ് സംശയത്തിനു കാരണമാവുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കുമാര്‍ ആന്‍ഡ് കമ്പനിയുടെ മല്ലേശ്വരം ബ്രാഞ്ചിലാണത്രേ ഫ്രീസര്‍ ബോക്‌സിനുള്ള ഓര്‍ഡര്‍ ലഭിച്ചത്. ഇത് സായി ബാബയ്ക്ക് വേണ്ടിയാണെന്ന് കമ്പനി അധികൃതര്‍ അറിഞ്ഞിരുന്നുമില്ല.
നിര്‍മ്മാതാക്കള്‍ ഫ്രീസര്‍ ബോക്‌സ് ടിവിയില്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. ബാംഗ്ലൂരില്‍ നിന്നുള്ള രാജേന്ദ്രനാഥ് റെഡ്ഡി എന്നയാളാണ് ബോക്‌സ് ഓര്‍ഡര്‍ ചെയ്തത്.ഫ്രീസറിന് 1.07 ലക്ഷം രൂപയായിരുന്നു വില. റെഡ്ഡി 57,000 രൂപയുടെ ചെക്ക് അഡ്വാന്‍സായി നല്‍കി. അന്നുതന്നെ ഫ്രീസര്‍ ബോക്‌സ് കോയമ്പത്തൂരില്‍ നിന്ന് ബാംഗ്ലൂരിലേക്കും അടുത്ത ദിവസം അത് പുട്ടപര്‍ത്തിയിലേക്കും എത്തിച്ചതായി കമ്പനി അധികൃതര്‍ പറയുന്നു. ബുധനാഴ്ചയാണ് കമ്പനിയുടെ ഉടമ ടിവി ദൃശ്യങ്ങളിലൂടെ ഫ്രീസര്‍ ബോക്‌സ് തിരിച്ചറിഞ്ഞത്.
അതേസമയം, റെഡ്ഡിയും സത്യ സായി സെന്‍ട്രല്‍ ട്രസ്റ്റും തമ്മിലുള്ള ബന്ധം എന്താണെന്ന് ആര്‍ക്കുമറിയില്ല. ഫ്രീസര്‍ ഓര്‍ഡര്‍ ചെയ്തത് കുടുംബാംഗങ്ങളാണ് എന്ന നിലപാടിലാണ് ട്രസ്റ്റ് അംഗങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല