അഫ്ഗാനിസ്താനിലെ ഗ്രാമീണരുടെ വീടുകളില്‍ച്ചെന്ന് അമേരിക്കന്‍ പട്ടാളക്കാരന് നടത്തിയ വെടിവെപ്പില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 16 പേര് മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. ദക്ഷിണ കാണ്ഡഹാര്‍ പ്രവിശ്യയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഈ കൂട്ടക്കൊലെ അഫ്ഗാനിസ്താനിലെ യു.എസ്. സേനാ സാന്നിധ്യത്തിനെതിരെ പുതിയ പ്രതിഷേധത്തിനു വഴിയൊരുക്കിയിരിക്കുകയാണ്.
അഫ്ഗാനിസ്താനിലെ അധിനിവേശ സേനയുടെ ക്രൂരതകള്‍ക്കെതിരെ ജനവികാരമുയരുന്നതിനിടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന നിരപരാധികളായ നാട്ടുകാര്‍ അമേരിക്കന്‍ ഭടന്റെ തോക്കിനിരയായത്. പഞ്ച്വായി ജില്ലയിലെ സൈനിക ക്യാമ്പില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പട്ടാളക്കാരനാണ് അടുത്തടുത്ത മൂന്നു വീടുകളില്‍ കയറി തുരുതുരാ നിറയൊഴിച്ചത്. ഒമ്പതു കുട്ടികളും മൂന്നു സ്ത്രീകളും നാലു പുരുഷന്മാരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ അതിലും കൂടുതലാണെന്ന് റിപ്പോര്‍ട്ടുണ്ട്.
വെടിവെപ്പു നടത്തിയ പട്ടാളക്കാരനെ അറസ്റ്റു ചെയ്തതായി അന്താരാഷ്ട്ര സുരക്ഷാ സേന അറിയിച്ചു. ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി കൂട്ടക്കൊലയെ അപലപിച്ചു. അമേരിക്കന്‍ വിദേശകാര്യവകുപ്പും നാറ്റോയും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഇതേക്കുറിച്ച് യു.എസ്.-അഫ്ഗാന് സംയുക്തസേന അന്വേഷണം നടത്തുമെന്ന് നാറ്റോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല