ഹൈക്കോടതി ജഡ്ജിമാരെ ശുംഭൻ എന്നുവിളിച്ച സിപിഎം നേതാവ് എം. വി. ജയരാജന് സുപ്രീം കോടതി നാലു ആഴ്ച തടവുശിക്ഷ വിധിച്ചു. നേരത്തെ കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതി ജയരാജന് ആറു മാസം തടവും 2000 രൂപ പിഴയും വിധിച്ചിരുന്നു. ആ വിധിക്കെതിരെ ജയരാജൻ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി വിധി.
പറയാൻ പാടില്ലാത്ത പരാമർശമാണ് ജയരാജൻ നടത്തിയതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ജയരാജനെ രൂക്ഷമായി വിമർശിച്ചു. ജയരാജന്റെ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതാണെന്നും ഒരു ഘട്ടത്തിൽ പോലും പരാമർശങ്ങൾ പിൻവലിക്കാനോ മാപ്പു പറയാനോ ജയരാജൻ തയ്യാറായില്ലെന്നും ഡിവിഷൻ ബഞ്ച് പറഞ്ഞു.
2010 ജൂൺ 26 നാണ് ജയരാജൻ കോടതിയലക്ഷ്യ കേസിലേക്ക് നയിച്ച പരാമർശം നടത്തിയത്. ഇന്ധന വില വർധനവിനെതിരെ ഇടതു മുന്നണി നടത്തിയ ഹർത്താൽ ദിവസം കണ്ണൂരിൽ ഒരു പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജയരാജൻ.
ഹൈക്കോടതി ഉത്തരവ് ലംഘിക്കാനുള്ള പരസ്യ ആഹ്വാനമാണ് ജയരാജൻ നടത്തിയതെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല