സ്വന്തം ലേഖകന്‍: സ്വാതന്ത്യ്ര സമര സേനാനി ഭഗത് സിങിന്റെ പേരിലുള്ള കൊലപാതക കേസ് പാക് കോടതി വീണ്ടും പരിഗണിക്കുന്നു. ഒരു ബ്രീട്ടിഷ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ വധശിക്ഷ നേരിട്ട ഭഗത് സിങിന് കേസില്‍ പങ്കുണ്ടായിരുല്ലെന്ന് ആരോപിക്കുന്ന ഹര്‍ജിയാണ് അദ്ദേഹത്തിന്റെ വധശിക്ഷ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പിലാക്കി 85 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് കോടതി പരിഗണിക്കുന്നത്.
ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇജാസുള്‍ അഹ്സന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജസ്റ്റിസ് ഖാലിദ് മഹമൂദ് ഖാന് അധ്യക്ഷനായ ബഞ്ചാണ് ഭഗത് സിങിന്റെ കേസ് ഫെബ്രുവരി മൂന്നിന് പരിഗണിക്കുന്നത്. 2013ല്‍ കോടതിയുടെ പരിഗണനയിലെത്തിയ ഹര്‍ജി വാദം പൂര്‍ത്തിയാകാതെ നീണ്ടുപോവുകയായിരുന്നു.
ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന് അധ്യക്ഷനായ അഡ്വ. ഇംതിയാസ് റാഷിദ് ഖുറേഷിയാണ് ഭഗത് സിങിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരാതിയില്‍ ഭഗത് സിങ് ഒരു സ്വാതന്ത്ര സമര സേനാനിയാണെന്നും ഭഗത് സിങ് പോരാട്ടം നടത്തിയത് ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടിയാണെന്നും അഭിഭാഷകന് ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജോണ്‍ പി. സൗണ്ടേഴ്സ് എന്നയാളെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവര്‍ക്ക് എതിരെ ദശകങ്ങള്‍ക്ക് മുമ്പ് ചുമത്തപ്പെട്ട കേസിനെ ചോദ്യം ചെയ്യുന്നതാണ് ഹര്‍ജി. ഭഗത് സിങിനെ കുറ്റക്കാരനെന്ന് വിധിച്ച ബ്രിട്ടീഷ് കോടതിവിധിയെ തുടര്‍ന്ന് മറ്റ് രണ്ടുപേര്‍ക്കുമൊപ്പം സിങിനെയും 1931 മാര്‍ച്ച് 23ന് തൂക്കിലേറ്റി.
എന്നാല്‍ ശിക്ഷ വിധിച്ചതില്‍ അപാകതയുണ്ടെന്നും, ആദ്യം ജീവപര്യന്തം ശിക്ഷ നേരിട്ട സിങിനെ മറ്റൊരു കേസില്‍ ഉള്‍പ്പെടുത്തി തൂക്കിക്കൊല്ലുകയായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഭഗത് സിങിന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിയമ പോരാട്ടത്തിനായി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല