1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2017

സ്വന്തം ലേഖകന്‍: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്, ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വാഹനമോടിച്ച് വീട്ടിലേക്ക് പോയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ വാഹനത്തില്‍ പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബാരലയുടെ മകന്‍ വികാസ് ബാരലയും സുഹൃത്ത് ആഷിഷ് കുമാറുമാണ് അറസ്റ്റിലായത്. എന്നാല്‍ ഇവരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഡി.ജെ ആയി ജോലി ചെയ്യുന്ന പെണ്‍കുട്ടി രാത്രി 12 മണിയോടു കൂടി ചണ്ഡീഗഡിലെ സെക്ടര്‍ എട്ടില്‍ നിന്നും സെക്ടര്‍ ആറ് പഞ്ച്കുലയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. പെട്രോള്‍ സ്‌റ്റേഷനു മുന്നില്‍ നിന്ന് പെണ്‍കുട്ടി കാറോടിച്ചു പോകുന്ന കണ്ട വികാസും ആഷിഷും കാറില്‍ പിന്തുടരുകയായിരുന്നു. അര മണിക്കൂറോളം പെണ്‍കുട്ടിയെ വാഹനത്തിന്റെ വഴി തടഞ്ഞും ഒടുവില്‍ കാര്‍ നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസെത്തി പിടികൂടി. പ്രതികള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് വ്യക്താക്കി.

ഹരിയാന ബി.ജെ.പി അധ്യക്ഷന്റെ മകനാണ് എന്നറിഞ്ഞതോടെ കേസ് ഒത്തുതീര്‍പ്പാക്കാനും മറ്റും മുതിര്‍ന്ന ബി.ജെ.പി നേതാക്കളടക്കം രംഗത്തെത്തിയെങ്കിലും പിതാവും പെണ്‍കുട്ടിയും പരാതിയില്‍ ഉറച്ചു നിന്നു. ഇരുവരും ഇക്കാര്യം വ്യക്തമാക്കികൊണ്ട് ഇട്ട ഫേസ് ബുക്ക് പോസ്റ്റുകള്‍ തന്നെ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് വായിക്കാം,

‘അക്ഷരാര്‍ത്ഥത്തില്‍ തട്ടിക്കൊണ്ടു പോകപ്പെടുന്ന അനഭവം തന്നെയായിരുന്നു. ഒറ്റയ്ക്കായിപ്പോയ ഒരു പെണ്‍കുട്ടിയെ ആക്രമിക്കുന്നതില്‍ അവര്‍ രസം കണ്ടെത്തുന്നതു പോലെ തോന്നി. ഒരു എസ്.യു.വിയില്‍ രണ്ടു പേര്‍ പിന്തുടരുന്നതു കണ്ടപ്പോഴേ ഞാന്‍ അപകടം മണത്തിരുന്നു. ചെറുതായി പേടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് നേരെ പോകുന്നതിനു പകരം വാഹനം വലത്തേക്കെടുത്ത് കൂടുതല്‍ ജനങ്ങളുള്ള മധ്യമാര്‍ഗിലേക്ക് തിരിയാന്‍ ശ്രമിച്ചെങ്കിലും അവര്‍ കാര്‍ വിലങ്ങനെയിട്ട് അത് തടഞ്ഞു. ഓരോ 10 സെക്കന്റിലും എന്റെ കാര്‍ നിര്‍ത്തിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതോടെ അടുത്ത തിരിവില്‍ നിന്ന് കാര്‍ വീണ്ടും വലത്തേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കാറിനു മുന്നില്‍ വാഹനം കയറ്റിയിട്ട് തടഞ്ഞു. ഇതിനിടെ യാത്രക്കാരുടെ സീറ്റില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരുന്നതു കണ്ടതോടെ കഴിയുന്നത്ര വേഗം പിറകോട്ടെടുത്ത് കിട്ടിയ ആദ്യ വഴിയിലൂടെ മധ്യമാര്‍ഗിലേക്ക് കയറുകയായിരുന്നു. അവിടെ നിന്ന് വാഹനം ഓടിച്ചു കൊണ്ടു തന്നെ പോലീസിനെ ഫോണ്‍ ചെയ്തു. അങ്ങനെ 56 കിലോ മീറ്റര്‍ മുന്നോട്ടു പോയി. ഈ സമയത്തൊക്കെ എസ്.യു.വി പിന്തുടരുകയും കാര്‍ നിര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ പേടി കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. പക്ഷേ എങ്ങനെയൊക്കെയോ ഞാന്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പേടിയും സങ്കടവും കാരണം കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, എനിക്കറിയില്ലായിരുന്നു ഞാനന്ന് രാത്രി വീട്ടിലെത്തുമോയെന്ന്.

ഹോട്ടല്‍ സോളിറ്റയറിന്റെ മുന്നിലെ ട്രാഫിക് ലൈറ്റില്‍ എത്തുന്നതുവരെ അവര്‍ പിന്തുടര്‍ന്നു. അവിടെ വച്ച് അവര്‍ എന്റെ കാര്‍ തടഞ്ഞു. തുടര്‍ന്ന് യാത്രക്കാരുടെ സീറ്റിലുണ്ടായിരുന്ന ആള്‍ ഇറങ്ങിവന്ന് കാറിന്റെ ഡോറില്‍ ഇടിക്കുകയും അത് തുറക്കാനും ശ്രമിച്ചു. ഈ സമയത്താണ് പോലീസ് ജീപ്പ് എത്തുന്നത്. ജീപ്പ് നിര്‍ത്തി പോലീസുകാര്‍ ഉടന്‍ തന്നെ ഇരുവരേയും പിടികൂടി.ഞാനിപ്പോഴും പേടി കൊണ്ട് വിറയ്ക്കുകയാണ്. ഞാനവിടെ നിന്ന് നേരെ വീട്ടിലേക്ക് വന്നു,’

‘രണ്ട് യുവാക്കള്‍, തീര്‍ച്ചയായും സ്വാധീനമുള്ള കുടുംബങ്ങളിലെ, രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ്. ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടു. സമയത്തിന് എത്തിച്ചേര്‍ന്ന പോലീസ് നന്ദി പറയുന്നു. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഒരു നഗരമെന്ന് കരുതുന്ന ചണ്ഡീഗഡില്‍ ഇതാണ് അവസ്ഥയെങ്കില്‍ രാജ്യത്തെ മറ്റുള്ളയിടങ്ങളിലെ അവസ്ഥയെന്താണ്? ഓരോ 200 മീറ്ററിലും പോലീസുകാരുള്ള, നിറയെ ക്യാമറകളും ലൈറ്റുമുള്ള ഒരു തെരുവിലാണ് രണ്ടു പേര്‍, അവര്‍ ഉന്നത സ്വാധീനമുള്ളവരാണ് എന്നതു കൊണ്ട് എന്നെ ആക്രമിക്കാന്‍ ശ്രമിച്ചത്.

ഞാന്‍ ഭാഗ്യവതിയാണ്. ഒരു സാധാരണ മനുഷ്യന്റെ മകളായിരുന്നു ഞാന്‍ എങ്കില്‍ ഇത്തരം വി.ഐ.പികള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. ഞാന്‍ വീണ്ടും ഭാഗ്യവതിയാണ്. ഞാന്‍ ബലാത്സംഗം ചെയ്യപ്പെടുകയോ എവിടെയെങ്കിലും വച്ച് കൊല്ലപ്പെടുകയോ ചെയ്തില്ല. ചണ്ഡീഗഡില്‍ നടന്നത് എവിടെ വേണമെങ്കിലും നടക്കാം,’ എന്ന മുന്നറിയിപ്പോടു കൂടിയാണ് പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റ് ചുരുക്കുന്നത്. പിന്നീട് പിതാവുമൊത്ത് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പോസ്റ്റില്‍ പറയുന്നു.

അവര്‍ സ്‌റ്റേഷനിലെത്തിയപ്പോഴാണ് പ്രതികളെ മെഡിക്കല്‍ പരിശോധന കഴിഞ്ഞ് തിരികെയെത്തിക്കുന്നത്. പ്രതികള്‍ മാപ്പു പറഞ്ഞ് സംഭവം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയും പിതാവും വഴങ്ങിയില്ല. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെ മകനാണ് പിടിയിലായത് എന്നറിഞ്ഞതോടെ കേസ് പിന്‍വലിക്കാനും ഒത്തുതീര്‍പ്പാക്കാനും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇടപെടലുകള്‍ ഉണ്ടായെങ്കിലും പിതാവും മകളും പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.