1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയായ സാവിത്രിഭായി ഫൂലെ യൂനിവേഴ്സിറ്റി അടുത്തമാസം അഞ്ചിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 660 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിശാലമായ ക്യാംപസാണ് ബര്‍വ കൊമേഴ്സ്യല്‍ അവന്യൂവില്‍ യൂനിവേഴ്‌സിറ്റിക്കായി ഒരുങ്ങിയിരിക്കുന്നത്. യൂനിവേഴ്സിറ്റിയില്‍ ഇതിനകം 50 പേര്‍ എന്റോള്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൈല്‍സ്റ്റോണ്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്റെ കീഴിലാണ് ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റി ക്യാംപസ് പ്രവര്‍ത്തിക്കുന്നത്. ആദ്യ വര്‍ഷം ചുരുങ്ങിയത് 200 വിദ്യാര്‍ഥികളെ പ്രതീക്ഷിക്കുന്നതായി എംഐഇ-എസ്പിപിയു പ്രസിഡന്റ് ഹസന്‍ ചൗഗ്ലെ അഭിപ്രായപ്പെട്ടു. മറ്റു യൂനിവേഴ്സിറ്റികളെ അപേക്ഷിച്ച് കുറഞ്ഞ ഫീസ് നിരക്കാണ് തങ്ങള്‍ ഈടാക്കുന്നതെന്നും ചൗഗ്ലെ പറഞ്ഞു.

നേരത്തേ നിശ്ചയിച്ച ഫീസ് പൊതുജന താല്‍പര്യം പരിഗണിച്ച് 2000 റിയാല്‍ കുറച്ചിട്ടുണ്ട്. നിലവില്‍ വിവിധ കോഴ്സുകള്‍ക്ക് 28,000 റിയാല്‍, 30,000 റിയാല്‍, 34,000 റിയാല്‍ എന്നിങ്ങനെയാണ് ഫീസ്. ഖത്തറിലെ മറ്റ് യൂനിവേഴ്‌സിറ്റികളില്‍ ചുരുങ്ങിയത് 50,000 റിയാലാണ് വാര്‍ഷിക ഫീസ്. ഐന്‍ ഖാലിദില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലുള്ള ബര്‍വ കൊമേഴ്ഷ്യല്‍ അവന്യൂവിലെ 6,300 ചതുരശ്ര മീറ്റര്‍ ഉള്ള കാംപസില്‍ 11 ക്ലാസ്മുറികളുണ്ട്.

ലബോറട്ടറികള്‍, ഓഡിറ്റോറിയം, ഇന്‍ഡോര്‍ റിക്രിയേഷന്‍ ഏരിയ, കഫ്റ്റീരിയ, ലൈബ്രറി, ബുക്ക് സ്റ്റോര്‍, രണ്ട് ഷോപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബര്‍വ കൊമേഴ്സ്യല്‍ അവന്യുവില്‍ പ്രവര്‍ത്തിക്കുന്ന കാംപസിലുണ്ട്. ഫ്രീസോണ്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് കോളജിലേക്ക് ഷട്ടില്‍ ബസ് സര്‍വീസ് ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. പൂനെ യൂനിവേഴ്സിറ്റി നിയോഗിക്കുന്ന പരിചയ സമ്പന്നരായ അധ്യാപകരാണ് ക്ലാസുകളെടുക്കുക.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള പ്രൊഫ. ബിമല്‍ നാഥ് ആണ് ഖത്തര്‍ ക്യാംപസിന്റെ ഡയരക്ടറും പ്രിന്‍സിപ്പാളുമായി നിയമിതനായിരിക്കുന്നത്. 12ാം തരമോ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയോ പാസായ ആര്‍ക്കും പ്രവേശനത്തിന് യോഗ്യതയുണ്ട്. യൂനിവേഴ്സിറ്റിയുടെ ഖത്തര്‍ കാംപസില്‍ ആദ്യഘട്ടത്തില്‍ നാല് ഫുള്‍ടൈം കോഴ്സുകളാണ് തുടങ്ങുന്നത്.

ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബിബിഎ), ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്, ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ്, ബാച്ചിലര്‍ ഓഫ് സയന്‍സ്-ബയോടെക്‌നോളജി എന്നീ കോഴ്‌സുകളാണ് ഈ വര്‍ഷം ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. അധികം വൈകാതെ ഖത്തറില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കായി പാര്‍ട്ട് ടൈം കോഴ്സുകള്‍ ആരംഭിക്കാനും യൂനിവേഴ്സിറ്റിക്ക് പദ്ധതിയുണ്ട്. എക്സിക്യൂട്ടീവ് എംബിഎ ആണ് പരിഗണനയിലുള്ള കോഴ്സുകളിലൊന്ന്. അതോടൊപ്പം നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കായി പാര്‍ട്ട് ടൈം ബിഎഡ് കോഴ്‌സും ഉടനെ ആരംഭിക്കും.

ആദ്യ വര്‍ഷം ഖത്തറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് പ്രവേശനം. ഭാവിയില്‍ ഖത്തര്‍ സ്റ്റുഡന്റ് വിസ അനുവദിച്ചു തുടങ്ങിയാല്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. ഖത്തര്‍ കാംപസിലെ വിദ്യാര്‍ഥികളെ പൂനെ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളായാണ് പരിഗണിക്കുക.

അതുകൊണ്ട് തന്നെ ഇവിടെ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പൂനെ യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 900 കോളജുകളില്‍ ഏതിലും തുടര്‍ പഠനം നടത്താന്‍ സാധിക്കുമെന്നും ഹസന്‍ ചൗഗ്ലെ അറിയിച്ചു. 1949ല്‍ സ്ഥാപിതമായ പൂനെ യൂനിവേഴ്‌സിറ്റി ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളുടെ റാങ്കിംഗ് പട്ടികയില്‍ 17ാം സ്ഥാനത്താണ്. 50 ഡിപ്പാര്‍ട്ട്മെന്റുകളിലായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയക്ക് 900ത്തിലേറെ അഫിലിയേറ്റഡ് സ്ഥാപനങ്ങളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.