![](https://www.nrimalayalee.com/wp-content/uploads/2021/09/Bahrain-Sputnik-V-Vaccine-Booster-Dose-.jpg)
സ്വന്തം ലേഖകൻ: സ്പുട്നിക് വി വാക്സിൻ സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ബഹ്റൈൻ തീരുമാനിച്ചു. ലോകത്ത് ആദ്യമായാണ് സ്പുട്നിക് വാക്സിന് ബൂസ്റ്റർ ഡോസ് നൽകാൻ ഒരുരാജ്യം തീരുമാനിക്കുന്നത്. രാജ്യത്തെ ക്ലിനിക്കൽ പരീക്ഷണ സമിതിയുടെ അംഗീകാരത്തോടെ ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയാണ് ഇതു സംബന്ധിച്ച തീരുമാന മെടുത്തത്.
സ്പുട്നിക് വി രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ, 18 വയസ്സിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. സ്പുട്നിക് വാക്സിൻതന്നെയാണ് ബൂസ്റ്റർ ഡോസായും നൽകുന്നത്. വാക്സിൻ ഉൽപാദകരായ റഷ്യയിലെ ഗമാലെയ നാഷനൽ റിസർച് സെൻറർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോ ബയോളജിയുമായി കൂടിയാലോചിച്ചും പഠനരേഖകൾ വിലയിരുത്തിയുമാണ് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം.
സ്പുട്നിക് വി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ ‘ബി അവെയർ’ ആപ് വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ വിട്ടുപോയവർക്ക് വാക്സിന് സ്വീകരിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കിയിട്ടിണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസർ-ബയോൺടെക് വാക്സിൻ സ്വീകരിച്ചവർ ആദ്യ ഡോസ് സ്വീകരിച്ച അതേ സ്ഥലത്ത് എത്തിയാല്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സാധിക്കും. സ്പുട്നിക് വി വാക്സിൻ സ്വീകരിച്ചവർ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലും ആസ്ട്ര സെനേക്ക വാക്സിൻ സ്വീകരിച്ചവർ അൽ ഹൂറ ഹെൽത്ത് സെൻററിലുമാണ് എത്തേണ്ടത്.
രോഗമുക്തിനേടി വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കഴിഞ്ഞ ദിവസം ബഹ്റെെന്‍ പ്രഖ്യാപിച്ചിരുന്നു. സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ കൊവിഡ് പ്രതിരോധ മെഡിക്കൽ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഇപ്പോള്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് മെഡിക്കൽ സമിതി പുതിയ തീരുമാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇ-ഗവൺമെന്റ് ആന്‍ഡ് ഇൻഫർമേഷൻ അതോറിറ്റിയിൽ പുതിയ ഡയറക്ടർമാരെ നിയമിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഉത്തരവിറക്കി. അസി. ചീഫ് ഓപറേഷൻസ് മേധാവിയായി ഡോ. ഖാലിദ് അഹ്മദ് അൽമുതാവഅയെയും, ഇക്കണോമിക് അനലിസ്റ്റ് ഡിപ്പാർട്ട്മെൻറ് ഡയറക്ടറായി നൂറ ഖമീസ് ഖലീഫ അസ്സഅ്ദൂനെയും നിയമിച്ചു. ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ ഡയറക്ടറായി ബിൻത് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയെയാണ് തെരെഞ്ഞടുത്തിരിക്കുന്നത്. ഡെമോഗ്രഫിക്കൽ ആൻറ് ഹൗസിങ് അനലിസ്റ്റ് ഡിപ്പാർട്ട്മെന്റ് മേധാവിയായി ദുആ സുൽതാൻ മുഹമ്മദ് സൽമാനെയും നിയമിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല