![](https://www.nrimalayalee.com/wp-content/uploads/2020/04/RBI-Writing-Off-Loans-RTI.jpg)
സ്വന്തം ലേഖകൻ: ജനങ്ങളുടെ വായ്പാ പലിശ നിരക്ക് ഉയരില്ല. അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ ആര്‍ബിഐ. സമ്പദ് വ്യവസ്ഥ ഉണര്‍ത്താൻ പുതിയ പ്രഖ്യാപനങ്ങളും. നിലവിലെ നിരക്കുകൾ അതേ നിരക്കിൽ തന്നെ നിലനിര്‍ത്താനാണ് ആര്‍ബിഐ പണ നയ അവലോകന സമിതിയുടെ തീരുമാനം. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തന്നെ മാറ്റമില്ലാതെ തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനം തന്നെയായിരിക്കും. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
തുടർച്ചയായ എട്ടാം തവണയാണ് അടിസ്ഥാന നിരക്കുകൾ ഒരേേ പോലെ നിലനിർത്തുന്നത്. എൻപിസിഐയുടെ ഐഎംപിഎസ് സേവനങ്ങളുടെ ഇടപാട് പരിധി രണ്ട് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, ബാങ്ക് ശാഖകൾ, ഐവിആർഎസ് തുടങ്ങിയ വിവിധ ചാനലുകളിലൂടെ ഐഎംപിഎസ് പണം ഇടപാടുകൾ നടത്താം . ഇങ്ങനെ അഞ്ചു ലക്ഷം രൂപ വരെ ഇനി ട്രാൻസ്ഫര്‍ ചെയ്യാം. സുരക്ഷിതമായ പണം ഇടപാടാണിത്. 2010-ലാണ് സംവിധാനം ആരംഭിച്ചത്.
ഇമ്മീഡിയറ്റ് പെയ്മെൻറ് സംവിധാനം എന്നതാണ് ഐഎംപിഎസ് സംവിധാനത്തിൻെറ പൂര്‍ണ രൂപം. നാഷണൽ പെയ്മെൻറ് കോര്പ്പറേഷൻ വികസിപ്പിച്ച സംവിധാനത്തിന് കീഴിൽ നേരത്തെ ഒറ്റത്തവണ രണ്ടു ലക്ഷം രൂപ വരെയാണ് ട്രാൻസ്ഫര്‍ ചെയ്യാനായിരുന്നത്. ഇൻറര്‍നെറ്റ് ബാങ്കിങ് അധിഷ്ഠിത സംവിധാനം വഴിയും 24 മണിക്കൂറും പണം ഇടപാടുകൾ നടത്താം. അരമണിക്കൂറിനുള്ളിൽ ഇടപാട് പൂര്‍ത്തിയാകും എന്നതാണ് ഒരു സവിശേഷത.
ഡിജിറ്റൽ പണമിടപാടുകൾ ഓഫ്ലൈനായും ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന നടപടികൾ കൈക്കൊള്ളാൻ ആര്‍ബിഐ നിര്‍ദേശം നൽകിയിട്ടുണ്ട്. ഇൻറര്‍നെറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾ ഉയരുന്ന സാഹചര്യത്തിലാണിത്. രാജ്യത്തിൻെറ സാമ്പത്തിക വളര്‍ച്ചാ അനുമാനം 2021-22 സാമ്പൽ 9.5 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.
2022-23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ യഥാർത്ഥ ജിഡിപി വളർച്ച 17.2 ശതമാനമായിരിക്കും എന്നാണ് കരുതുന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സംബന്ധിച്ച അനുമാനം 5.7 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി കുറച്ചിട്ടുണ്ട്. . ജൂലൈ-സെപ്റ്റംബർ സിപിഐ കാലയളവിൽ പണപ്പെരുപ്പം 5.1 ശതമാനമായി കുറഞ്ഞു. സാധനങ്ങളുടെ വിലക്കയറ്റം കുറഞ്ഞാൽ സാധാരണക്കാര്‍ക്ക് പ്രയോജനമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല