![](https://www.nrimalayalee.com/wp-content/uploads/2021/10/Father-of-Pakistans-nuclear-programme-AQ-Khan-dies-at-85.jpg)
സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ ആണവബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ അബ്ദുൽ ഖാദിർ ഖാൻ (എക്യു ഖാൻ– 85) അന്തരിച്ചു. ശ്വാസകോശ സംബന്ധ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണു മരണമെന്ന് പാക്ക് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. ഭോപ്പാലിൽ ജനിച്ച ഖാൻ 1952ലാണു പാക്കിസ്ഥാനിലേക്കു എത്തുന്നത്.
ബിരുദത്തിനു ശേഷം പശ്ചിമ ജർമനി, നെതർലൻഡ്സ്, ബെൽജിയം എന്നിവിടങ്ങളിൽ മെറ്റീരിയൽസ് ടെക്നോളജി, മെറ്റലർജി എന്നീ വിഷയങ്ങളിൽ ഉപരിപഠനം നടത്തി. 1972ൽ മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. 1974ൽ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തിയതിനു പിന്നാലെ സേവനസന്നദ്ധത അറിയിച്ച് പാക്ക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയ്ക്ക് കത്തെഴുതി.
1975ൽ നെതർലൻഡ്സിലെ ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തി. അണ്വായുധ ശേഖരം വർധിപ്പിക്കുന്നതിനായി രാജ്യത്തെ യുറേനിയം ഉൽപാദനം ഉയർത്തുക എന്നതായിരുന്നു ആദ്യ ദൗത്യം. ഡച്ച് ഇന്റലിജൻസ് ഏജൻസികൾ രാജ്യം വിട്ടശേഷവും ഖാന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. 1983ൽ, ഖാന്റെ അസാന്നിധ്യത്തിൽ, ആണവ രഹസ്യങ്ങൾ ചോർത്തിയ കുറ്റത്തിന്, ഡച്ച് കോടതി അദ്ദേഹത്തിനു 4 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.
2000നു ശേഷം ഇറാഖ്, ഇറാൻ, ഉത്തര കൊറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങൾക്ക് ആണവ സാങ്കേതികവിദ്യ കൈമാറാൻ ശ്രമിച്ചെന്ന ആരോപണവും നേരിട്ടു. 2004 ഫെബ്രുവരിയിൽ അനധികൃത ആണവ ഇടപാടുകൾ നടത്തിയിരുന്നതായി പാക്ക് ടിവി പരിപാടിയിൽ കുറ്റസമ്മതം നടത്തി. പാക്കിസ്ഥാൻ ഭരിച്ചിരുന്ന പർവേസ് മുഷാറഫ് ഇദ്ദേഹത്തെ ഉടൻ കുറ്റവിമുക്തനാക്കുകയും ചെയ്തു.
എന്നാൽ, പാക്ക് സർക്കാര്‍ നടത്തിയിരുന്ന അനധികൃത അണ്വായുധ ഇടപാടുകൾക്ക് ഇദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2009ൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ ‘ഒരിക്കലും നികത്താനാകാത്ത നഷ്ടങ്ങൾക്കു കാരണക്കാരനായ ലോകത്തെ ഏറ്റവും വലിയ അണ്വായുധ വക്താവ്’ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചു. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഖാന് അനുശോചനം അർപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല