![](https://www.nrimalayalee.com/wp-content/uploads/2021/10/Psycho-Serial-Killer-Nurse-Court-Verdict.jpg)
സ്വന്തം ലേഖകൻ: ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ ധമനിയിൽ സിറിഞ്ചിൽ വായു നിറച്ച് കുത്തിവെച്ച് കൊലപ്പെടുത്തിയ ‘സൈക്കോ കില്ലർ’ കുറ്റക്കാരനെന്ന് കോടതി. 37കാരനായ വില്ല്യം ജോർജ് ഡേവിസ് എന്ന നഴ്സാണ് പ്രതി. തെറ്റായ സ്ഥലത്ത് തെറ്റായ സമയം നഴ്സ് ഉണ്ടായിരുന്നുവെന്നത് മാത്രമാണ് ഇയാൾക്കെതിരെ കേസെടുക്കാൻ കാരണമെന്ന് വില്ല്യമിന് വേണ്ടി ഹാജരായവർ വാദിച്ചു.
എന്നാൽ വില്ല്യം ഒരു സീരിയൽ കില്ലറാണെന്നായിരുന്നു എതിർഭാഗത്തിന്റെ വാദം. 2017-18 വർഷങ്ങളിൽ ടെക്സസ് ടൈലറിലെ ക്രിസ്റ്റസ് ട്രിനിറ്റി മദർ ഫ്രാൻസസ് ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. ജോൺ ലാഫർട്ടി, റൊണാൾഡ് ക്ലാർക്ക്, ക്രിസ്റ്റഫർ ഗ്രീൻവേ, ജോസഫ് കാലിന എന്നിവരെയാണ് വില്ല്യം കൊലപ്പെടുത്തിയത്. ഹൃദയശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന നാലുപേരുടെയും ധമനിയിൽ സിറിഞ്ചിൽ വായു നിറച്ചശേഷം കുത്തിവെക്കുകയായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം നാലുപേർക്കും ന്യൂറോളജിക്കൽ പ്രശ്നങ്ങളുണ്ടാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രോഗികളുടെ മരണത്തിൽ വില്ല്യമിനെ ആശുപത്രി ബലിയാടാക്കുകയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറ്റൊരു വാദം. എന്നാൽ, നാലുരോഗികളുടെയും മരണത്തിന്റെ ഉത്തരവാദി വില്ല്യം ആണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ശിക്ഷ പിന്നീട് വിധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല