![](https://www.nrimalayalee.com/wp-content/uploads/2020/11/Qatar-FIFA-World-Cup-Countdown-Kickoff-1.jpg)
സ്വന്തം ലേഖകൻ: സുരക്ഷിത ലോകകപ്പിന് ഖത്തർ തയാർ. സുരക്ഷ വിലയിരുത്തുന്ന വത്തൻ സുരക്ഷാ അഭ്യാസം ഈ മാസം 15 മുതൽ 17 വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. ലോകകപ്പിന്റെ വേദികളിൽ മാത്രമല്ല പൊതുസ്ഥലങ്ങൾ, ടൂറിസം മേഖലകൾ, കര-സമുദ്ര മേഖലകൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വത്തൻ സുരക്ഷാ അഭ്യാസം നടക്കുമെങ്കിലും ജനജീവിതത്തെയോ ഗതാഗതത്തെയോ ബാധിക്കില്ല.
ഖത്തറിന്റെ എല്ലാ ആഭ്യന്തര സുരക്ഷാ സേനകളും സൈനിക, സിവിൽ, സംഘാടക, സേവന അതോറിറ്റികളും അമേരിക്ക, ജർമനി, ഫ്രാൻസ്, കുവൈത്ത്, തുർക്കി ഉൾപ്പെടെ 13 സൗഹൃദ രാജ്യങ്ങളുമാണ് ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ അഭ്യാസത്തിൽ പങ്കെടുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ലോകകപ്പിനിടെ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിൽ സുരക്ഷാ സേനകളുടെ പ്രതികരണ വേഗം അളക്കുക, കമാൻഡ്, കൺട്രോൾ മെക്കനിസം സജീവമാക്കുക, സൈന്യവും സിവിൽ അതോറിറ്റികളും തമ്മിലുള്ള സംയുക്ത സഹകരണം ഉറപ്പാക്കുക എന്നിവയാണ് വത്താൻ അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകകപ്പിനിടെ ഉണ്ടായേക്കാവുന്ന എല്ലാവിധ ബാഹ്യ, ആഭ്യന്തര അപകടസാധ്യതകളും കണക്കിലെടുത്താണ് സുരക്ഷാ പരിശീലനം നടത്തുന്നത്.
ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിന്റെ കാര്യക്ഷമത വർധിപ്പിച്ചു കൊണ്ട് സുരക്ഷിത ലോകകപ്പാണ് ലക്ഷ്യം. ഫിഫ ലോകകപ്പ് ഖത്തർ 2022 സുരക്ഷാ കമ്മിറ്റി ചെയർമാൻ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് വത്തൻ അഭ്യാസം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല