![](https://www.nrimalayalee.com/wp-content/uploads/2021/07/Qatar-Red-List-Countries-RTPCR.jpg)
സ്വന്തം ലേഖകൻ: ഖത്തറില്‍ ആദ്യമായി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാല് പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചതെന്ന് ക്യുഎന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ പൗരന്മാര്ക്കും നിവാസികള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശ രാജ്യത്ത് നിന്നു വന്ന ഇവര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്.
നാല് പേരില്‍ മൂന്ന് പേര് രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവരാണ്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് രണ്ടാമത്തെ ഡോസ് എടുത്തത്. എന്നാല്‍, ഒരാള്‍ വാക്സിന് സ്വീകരിച്ചിട്ടില്ല. നാല് പേരും ഇപ്പോള്‍ ക്വാറന്റൈനിലാണ്. ആര്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ല. രോഗമുക്തി നേടുകയും ഫലം നെഗറ്റീവ് ആകുന്നതുവരെ നാല് പേരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം.
നവംബര്‍ അവസാനം സൗത്ത് ആഫ്രിക്കയില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ വകഭേദം ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ ലോകത്താകമാനം 70 ലധികം രാജ്യങ്ങളില്‍ വ്യാപിച്ചു കഴിഞ്ഞു. രോഗവ്യാപന ശേഷി കൂടുതലുള്ള ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. എല്ലാവരും വാക്സിന് സ്വീകരിക്കുക, ബൂസ്റ്റര്‍ ഡോസ് എടുക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ പരിശോധിക്കുക, നിലവിലുള്ള കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുക എന്നീ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.
ഖത്തറില്‍ 196,692 പേര് ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടാം ഡോസ് വാക്സിനെടുത്ത് 6 മാസത്തില്‍ കൂടുതലായവരാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരെ പ്രാഥമിക പരിചരണ കോര്പറേഷന് (പിഎച്ച്സിസി) അധികൃതര്‍ നേരിട്ട് ബന്ധപ്പെടും. അധികൃതര്‍ ഇനിയും വിളിക്കാത്തവര്‍ 4027 7077 എന്ന ഹോട്ലൈന് നമ്പറിലോ പിഎച്ച്സിസിയുടെ നര് ആ കോം എന്ന മൊബൈല്‍ ആപ്പിലൂടെയോ മുന്‍കൂര്‍ അനുമതി തേടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല