![](https://www.nrimalayalee.com/wp-content/uploads/2020/03/Narendra_Modi__PTI__0.jpeg)
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ, ഖത്തർ സന്ദർശനം മാറ്റിവെച്ചു. അടുത്തയാഴ്ച നടത്താനിരുന്ന സന്ദർശനമാണ് മാറ്റിയത്. രാജ്യത്ത് ഒമിക്രോൺ ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് യാത്ര മാറ്റിവെച്ചത്. മാറ്റിവെച്ച യാത്ര ഇനി എപ്പോളാണ് ഉണ്ടാവുകായെന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകിയിട്ടില്ല. ഒമിക്രോൺ കേസുകളുടെ എണ്ണം 781 ആയി.
രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ വിവിധ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്കു കടന്നു.ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഡൽഹിയിൽ 238 പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് രണ്ടാമത്. 167 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോൺ വ്യാപനത്തിൽ കേരളം നാലാമതാണ്.രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്.
9195 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 6358 പേർക്കായിരുന്നു കോവിഡ് ബാധിച്ചത്. നിലവിൽ 77,002 പേരാണ് ചികിത്സയിലുള്ളത്. ഒമിക്രോൺ കേസുകൾ ഉയരുന്നതിനാൽ ഡൽഹിയിൽ ഭാഗിക ലോക്ഡൌൺ പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളജുകൾ, ജിമ്മുകൾ, തിയറ്ററുകൾ എന്നിവ അടച്ചു. റെസ്റ്റോറൻറുകളിലും ബാറുകളിലും 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഡൽഹിയിൽ ജൂണിന് ശേഷം ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനം വർധിച്ചെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഒമിക്രോണിൻറെ അപകട സാധ്യതയെ കുറിച്ചും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ഡെൻമാർക്കിലുമാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. എന്നാൽ ഓക്സിജൻറെ ആവശ്യകത, വെൻറിലേറ്ററിൽ പ്രവശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, മരണ നിരക്ക് എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ മാത്രമേ ഒമിക്രോണിൻറെ തീവ്രത കൃത്യമായി വിശദീകരിക്കാനാകൂ എന്നും വിദഗ്ധർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല