1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2022

സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തോടെ ഖത്തറില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വാക്സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ അതിന് തയ്യാറാകണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സോഹ അല്‍ ബയാത്ത് വ്യക്തമാക്കി. സാമൂഹിക അകലവും മാസ്‌ക് ധാരണവും നിര്‍ബന്ധമായും പാലിക്കപ്പെടണം.

കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും പേര്‍ തീരെ വാക്‌സിന്‍ എടുക്കാത്തവരോ രണ്ട് ഡോസുകള്‍ എടുത്ത് ആറു മാസം കവിഞ്ഞവരും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരും ആണ്. രോഗബാധ ഗുരുതരമാവുന്നത് തടയാന്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഉടന്‍ അതിന് തയ്യാറാവണം. രണ്ട് ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവര്‍ ഉടന്‍ തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ഡോ. സോഹ അല്‍ ബയാത്ത് ആഹ്വാനം ചെയ്തു.

കൊവിഡ് വാക്‌സിന്‍ എടുത്തതിന്റെ പാര്‍ശ്വ ഫലങ്ങളുടെ ഫലമായി ആരെയും ആശുപത്രി തീവ്രപരിചര വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്ന് അല്‍ ബയാത്ത് വ്യക്തമാക്കി. കൊവിഡ് പരിശോധനയ്ക്കായുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് 80 ശതമാനം കൃത്യതയുള്ളതാണെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഇത് ലഭ്യമാണെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ എടുക്കാത്ത കുട്ടികളിലാണ് ഇപ്പോള്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരും നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്നവരുമായ ആളുകള്‍ വീടുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതിയെന്നും അവര്‍ അറിയിച്ചു.

പ്രത്യേകിച്ച് 50 വയസ്സിന് താഴെ പ്രായമുള്ളവരും നല്ല ആരോഗ്യമുള്ളവരുമായ ആളുകള്‍ക്ക് വീടുകളിലെ ഐസൊലേഷന്‍ മാത്രമേ ആവശ്യമുള്ളൂ എന്നും അവര്‍ അറിയിച്ചു. പോസിറ്റീവായതിനു ശേഷമുള്ള ആദ്യ അഞ്ച് ദിവസങ്ങളില്‍ വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കണം. ബാക്കി അഞ്ച് ദിവസം മുറിക്ക് പുറത്തിറങ്ങാമെങ്കിലും കൃത്യമായി മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അവര്‍ വ്യക്തമാക്കി. 10 ദിവസം കഴിഞ്ഞ ശേഷമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാവൂ.

അതിനിടെ, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കൊവിഡ് രോഗികള്‍ മാത്രമേ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കാന്‍ പാടുള്ളൂ എന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യ സ്ഥാപനങ്ങളിലെ അമിത സമ്മര്‍ദ്ദം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭൂരിപക്ഷം പേരും ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്നവരാണ്. അവര്‍ ആശുപത്രിയിലേക്ക് ചികില്‍സ തേടി വരേണ്ടതില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഖത്തറില്‍ 85 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചതാണ് ഇതിന് കാരണം. വാക്‌സിന്‍ ലഭിക്കാത്തവരിലാണ് ഒമിക്രോണ്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ഒമിക്രോണ്‍ വ്യാപനം ശക്തമായ സാഹചര്യത്തില്‍ എമര്‍ജന്‍സി, ആംബുലന്‍സ് സേവനങ്ങള്‍ക്കായി വിളിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയരക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി ഇക്കാര്യം വ്യക്തമാക്കിയത്. നിസ്സാര കാര്യങ്ങള്‍ക്ക് എമര്‍ജന്‍സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ അത്യാവശ്യക്കാര്‍ക്ക് അത് ലഭിക്കാത്ത സാഹചര്യമുണ്ടാവമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്ത് ആംബുലന്‍സ് സേവനങ്ങള്‍ക്കായി 999 എന്ന എമര്‍ജിന്‍സി നമ്പറിലേക്ക് വിളിക്കുന്നത് വളരെയധികം കൂടിയിട്ടുണ്ടെന്ന് ആംബുലന്‍സ് സര്‍വീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അലി ദര്‍വീശ് പറഞ്ഞു. ഇത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാവുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ ആശുപത്രി സേവനം അവര്‍ക്ക് ആവശ്യമാണെന്നുണ്ടെങ്കില്‍ തൊട്ടടുത്ത ഏതെങ്കിലും ആരോഗ്യ സ്ഥാപനങ്ങളില്‍ സ്വന്തം നിലയില്‍ എത്താന്‍ ശ്രമിക്കണം.

അല്ലാതെ ആംബുലന്‍സ് ട്രാന്‍സ്ഫറിനായി എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കരുത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ആംബുലന്‍സ് സേവനം അനുവദിക്കൂ എന്നും അദ്ദേഹം അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നേരിട്ടെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും ആശുപത്രിയിലേക്ക് ചികില്‍സ തേടി എത്തുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ശക്തിപ്പെട്ട സാഹചപര്യത്തില്‍ പിസിആര്‍ പരിശോധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇതുകാരണം പരിശോധനാ ഫലവും വലിയ തോതില്‍ വൈകി. യാത്രാ ആവശ്യത്തിനായി പരിശോധന നടത്തിയ ശേഷം സമയത്ത് പരിശോധനാ ഫലം ലഭിക്കാത്തത് കാരണം പലര്‍ക്കും യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടതായി വന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി എത്തിയവരുടെ നീണ്ട നിരയാണ് ഏതാനും ദിവസങ്ങളിലായി കാണപ്പെടുന്നത്. പരിശോധനാ ഫലം ലഭിക്കാന്‍ രണ്ട് ദിവസത്തിലേറെ സമയം എടുക്കുന്നതായും അതുവരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്നും പലരും ട്വിറ്ററില്‍ കുറിച്ചു.

ഫലം ലഭിക്കാന്‍ ചുരുങ്ങിയത് 48 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നതാണ് നിലവിലെ സ്ഥിതി. പല രാജ്യങ്ങളിലും യാത്ര ചെയ്യണമെങ്കില്‍ 48 മണിക്കൂറിനകം എടുത്ത ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് യാത്രാ നിബന്ധന. പുതിയ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഇത്തരം യാത്രക്കാര്‍. പല ലാബുകളിലും പരിശോധനാ ഫലം വാങ്ങാനെത്തിയവരുടെ വലിയ ക്യൂവും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ 1177 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവരില്‍ 826 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 351 പേര്‍ യാത്രക്കാരാണ്. ഇതോടെ രാജ്യത്ത് നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 6842 ആയി ഉയര്‍ന്നു. പുതുതായി രോഗം ബാധിച്ചവരില്‍ 74 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇതോടെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 346 ആയി. ഇവരില്‍ ഇന്നലത്തെ നാലു പേര്‍ ഉള്‍പ്പെടെ 32 പേര്‍ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് ഇതിനകം 253,536 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ 2,46,076 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 618 ആണ്. ഇതിനകം 5,224,040 ഡോസ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 290,818 പേര്‍ക്കാണ് ഇതിനകം ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. ഇന്നലെ മാത്രം പതിനായിരത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.