![](https://www.nrimalayalee.com/wp-content/uploads/2021/12/Kuwait-Expats-above-60-Visa-Renewal.jpg)
സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിന് കുവൈത്ത് ഭരണകൂടം നിര്‍ബന്ധമാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി നല്‍കാന്‍ സന്നദ്ധരായി രാജ്യത്തെ എട്ട് ഇന്‍ഷൂറന്‍സ് കമ്പനികള്‍. കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളുടെ പോളിസികള്‍ മാത്രമേ വിസ പുതുക്കുന്നതിനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്‍ഷൂറന്‍സ് കവറേജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി ഇന്‍ഷൂറന്‍സ് കമ്പനി യൂനിയനുമായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തതായി അധികൃതര്‍ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനകം നടക്കുന്ന യോഗത്തില്‍ കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്‍ഷൂറന്‍സ് കമ്പനികളുമായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിനെ ബന്ധിപ്പിക്കുന്ന സംവിധാനത്തെ കുറിച്ചും അന്തിമ തീരുമാനം കൈക്കൊള്ളും.
വിസ പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ള ആളുകള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കിയുണ്ടോ എന്ന വിവരങ്ങള്‍ അതോറിറ്റിക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഇവ രണ്ടിനെയും പരസ്പരം ബന്ധിപ്പിക്കുന്നത്. നേരത്തേ തീരുമാനിച്ച പ്രകാരം ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരു വര്‍ഷത്തേക്ക് പുതുക്കുന്നതിനായി 500 കുവൈത്ത് ദിനാര്‍ തന്നെയാണ് ഈടാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരായതിനാല്‍ ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഏറെ കൂടുതലായതിനാല്‍ അവയുടെ ചികില്‍സയ്ക്കായി കൂടുതല്‍ തുക മുടക്കേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍. അതിനാല്‍ 500 ദിനാര്‍ എന്നതില്‍ നിന്ന് പോളിസി തുക കുറയ്ക്കാനാവില്ലെന്ന നിലപാടിലാണ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍.
അതേസമയം, വിസ പുതുക്കുന്നതിന്റെ ഭാഗമായി എടുക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി പ്രകാരം ഒരു വര്‍ഷം 10,000 ദിനാര്‍ വരെയുള്ള ചികില്‍സാ ചെലവുകളാണ് കമ്പനി വഹിക്കുക. ഇതില്‍ കൂടുതല്‍ തുകയ്ക്കുള്ള കവറേജ് കമ്പനികളുടെ ഭാഗത്തു നിന്ന് ലഭിക്കില്ല. അതോടൊപ്പം സ്വകാര്യ ആശുപത്രികളില്‍ നിന്ന് മാത്രമായിരിക്കും ഇന്‍ഷൂറന്‍സ് കവറേജിന്റെ ഭാഗമായുള്ള ചികില്‍സ 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ലഭിക്കില്ല. എന്നു മാത്രമല്ല, ഇന്‍ഷൂറന്‍സ് കമ്പനികളുമായി ധാരണയിലെത്തിയ ആശുപത്രികളില്‍ മാത്രമേ ചികില്‍സ സാധ്യമാവൂ. മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ ഇന്‍ഷൂറന്‍സ് ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള കാര്യങ്ങള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ തന്നെ ചെയ്തുകൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.
250 ദിനാര്‍ വാര്‍ഷിക വിസ പുതുക്കല്‍ ഫീസും 500 ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് തുകയും ഉള്‍പ്പെടെ 750 ദിനാര്‍ അഥവാ 1.85 ലക്ഷം രൂപ വിസ പുതുക്കാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും പുതിയ നീതിന്യായ വകുപ്പ് മന്ത്രിയുമായ ജമാല്‍ അല്‍ ജലാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഒരു ലക്ഷത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമായത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദ യോഗ്യത ഇല്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിന് അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രവാസികള്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
പിന്നീട് 2000 ദിനാര്‍ അഥവാ അഞ്ച് ലക്ഷത്തോളം രൂപ ഫീസ് നല്‍കിയും 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സും നിബന്ധന വച്ച് വിസ പുതുക്കാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ജീവിതം നയിക്കുന്ന പ്രവാസികള്‍ക്ക് ഇത് അസാധ്യമായിരുന്നു. തുടര്‍ന്ന് വിസ പുതുക്കാനാവാതെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് കുവൈത്തില്‍ നിന്ന് നാടുകളിലേക്ക് തിരിച്ചുപോയത്. പുതിയ തീരുമാനം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പുനരാരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല