1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2022

സ്വന്തം ലേഖകൻ: ഒമാനിൽ സ്വർണം, വൈരക്കല്ലുകൾ മറ്റ് വില പിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ ഇടപാടുകൾക്ക് ഉപഭോക്താക്കൾ തിരിച്ചറിയൽ കാർഡുകൾ കാണിക്കണമെന്ന് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം ഉത്പന്നങ്ങൾ വാങ്ങൽ വിൽക്കൽ അടക്കമുള്ള എല്ലാ ഇടപാടുകൾക്കും തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ വിരുദ്ധ നിയമം ഒമാനിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ഇടപാടുകൾക്കും തിരിച്ചറിയൽ കാർഡുകൾ കാണിക്കുന്നത് നിർബന്ധമാവുന്നതോടെ ജ്വല്ലറികളും സ്വർണ വ്യാപാര സ്ഥാപനങ്ങളും ഇടപാടുകാരിൽനിന്ന് രേഖകൾ ചോദിക്കേണ്ടി വരും. ഈ നിയമം കർശനമായി നടപ്പാക്കുകയാണെങ്കിൽ സ്വർണ ഇടപാടുകൾ സംബന്ധമായ എല്ലാ വിവരങ്ങളും അധികൃതർക്ക് ലഭിക്കും.

അതോടെ റസിഡൻറ് കാർഡുകൾ ഇല്ലാത്തവർക്ക് സ്വർണ ഇടപാടുകൾ നടത്താൻ കഴിയാതെ വരും. ജ്വല്ലറികൾക്ക് ഉപഭോക്താക്കളിൽനിന്ന് സ്വർണം വാങ്ങുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്. സ്വർണം വിൽക്കാൻ വരുന്നവരുടെ റസിഡൻറ് കാർഡ് വാങ്ങണമെന്നും ഈ രേഖകൾ അധികൃതർക്ക് സമർപ്പിക്കണമെന്നുമാണ് നിയമം. നിലവിൽ ഒമാനിൽ നിന്ന് പണമയക്കുന്നതിനും ബാങ്കുകളിലെ ഇടപാടുകൾക്കും തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാണ്.

രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്കും റസിഡൻറ് കാർഡ് ഇല്ലാത്തവർക്കും സ്വന്തം രാജ്യത്തേക്ക് പണം അയക്കാൻ കഴിയില്ല. റസിഡൻറ് കാർഡിന്റെ കാലാവധി കഴിയുന്നതോടെ ബാങ്ക് ഇടപാടുകളും നിലക്കും. ഇതേ നിയമം സ്വർണം അടക്കമുള്ള വില പിടിപ്പുള്ള ലോഹങ്ങൾക്കും നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിലൂടെ അനധികൃത സാമ്പത്തിക ഇടപാടുകളും സ്വർണം അടക്കമുള്ള വിലപിടിപ്പുള്ളവ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.