![](https://www.nrimalayalee.com/wp-content/uploads/2022/02/Ukraine-Russia-War-India-Evacuation.jpg)
സ്വന്തം ലേഖകൻ: യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് സംസ്ഥാനത്തേക്കുള്ള വിമാന ടിക്കറ്റുകൾ കേരള സർക്കാർ നൽകും. ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.
ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡന്‍റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ ആരംഭിച്ചിട്ടുണ്ട്. നോർക്കയുടെ ഇ മെയിൽ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താൻ കഴിയും.
കഴിഞ്ഞ ദിവസം പകൽ സമയം 22 യൂണിവേഴ്സിറ്റികളിൽ നിന്നായി 468 വിദ്യാർത്ഥികളും രാത്രിയിൽ 20 യൂണിവേഴ്സിറ്റികളിൽ നിന്ന് 318 വിദ്യാർഥികളും നോർക്കയുമായി ബന്ധപ്പെട്ടിരുന്നെന്നും ഇന്നലെ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഇപ്പോൾ ഉക്രൈനിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്‍റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്‍റെ 1800 425 3939 എന്ന ടോൾ ഫീ നമ്പറിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പറിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല