![](https://www.nrimalayalee.com/wp-content/uploads/2022/03/K-Rail-Pinarayi-Modi-Meeting-.jpg)
സ്വന്തം ലേഖകൻ: സിൽവർലൈൻ പദ്ധിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി കേരളത്തിന്‍റെ ആവശ്യം അനുഭാവപൂർവം കേട്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇന്ന് രാവിലെ പാർലമെന്‍റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാനമന്ത്രിയും റയിൽവേ മന്ത്രിയും ചർച്ച നടത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ചീഫ് സെക്രട്ടറിക്കും ജോൺ ബ്രിട്ടാസ് എംപിക്കുമൊപ്പമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതൽ വിശാദംശങ്ങൾ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചേക്കും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങൾ, പിഎം ഗതിശക്തിയിൽ ഇതുൾപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും മുഖ്യമന്ത്രി അവതരിപ്പിച്ചു. മുഖ്യമന്ത്രി തിരിച്ചു പോയതിനു ശേഷമാണ് പ്രധാനമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിളിച്ചു വരുത്തി വിഷയം ചർച്ച ചെയ്തത്.
അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ പ്രതിഷേധിച്ച് പാർലമെന്‍റ് മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ ഡൽഹി പോലീസ് മർദ്ദിച്ച വിഷയം എംപിമാർ ലോക്സഭയിൽ ഉയർത്തി.വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തണമെന്ന് എംപിമാർ ലോക് സഭയിൽ ആവശ്യപ്പെട്ടു. തുടർന്ന് എന്താണ് സംഭവിച്ചത് എന്താണെന്ന് എഴുതി നൽകാൻ സ്പീക്കർ നിർദ്ദേശിച്ചു.
പാർലമെന്‍റിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ പാർലമെന്‍റ്ംഗങ്ങളെ ഡൽഹി പോലീസ് മർദ്ദിച്ചെന്നാണ് ആരോപണം. നേതാക്കളെ പോലീസ് തടയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ ബെന്നി ബെഹനാൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതേസമയം, എംപിമാർ ആണെന്നു തിരിച്ചറിയാതെയാണ് പോലീസ് നടപടിയെന്നും എന്നാൽ ഐഡി കാർഡ് കാണിച്ചതിനു പിന്നാലെ ഇവരെ കടത്തി വിട്ടെന്നുമാണ് പോലീസ് വൃത്തങ്ങൾ മാധ്യമങ്ങളോടു പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല