സ്വന്തം ലേഖകൻ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിനയും തമ്മിൽ നടത്തിയ കത്തുകളും സ്വകാര്യ ഡയറിക്കുറിപ്പുകളും മറ്റും പരസ്യപ്പെടുത്താനാകില്ലെന്ന് ബ്രിട്ടീഷ് കോടതി. നെഹ്‌റു-മൗണ്ട് ബാറ്റൺ ബന്ധം വ്യക്തമാക്കുന്ന കത്തുകളും മറ്റും പൂർണമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹർജിയിലാണ് യുകെ ഫസ്റ്റ് ടയർ ട്രൈബ്യൂണലിന്റെ ഉത്തരവ്.
കത്തുകളും ഡയറിക്കുറിപ്പുകളും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാലു വർഷമായി ചരിത്രകാരനായ ആൻഡ്രൂ ലോണി നടത്തുന്ന നിയമപോരാട്ടത്തിനാണ് ഇതോടെ തിരശ്ലീ വീണത്. അദ്ദേഹത്തിന്റെ ദ് മൗണ്ട് ബാറ്റൻസ്;ദ് ലൈവ്‌സ് ആൻഡ് ലവ്‌സ് ഓഫ് ഡിക്കി ഏൻഡ് എഡ്വിന മൗണ്ട് ബാറ്റൺ എന്ന പുസ്തകത്തിൽ ഉപയോഗിക്കുന്നതിനായാണ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ സ്വാതന്ത്ര -വിഭജന കാലത്തെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഡയറിക്കുറിപ്പുകളിൽ വലിയ പങ്കും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞെന്നും പ്രസിദ്ധീകരിക്കാത്തവ ഇന്ത്യയും പാകിതാനുമായുള്ള യുകെയുടെ ബന്ധത്തെ സ്വാധീനിക്കുന്നതുമാണെന്നുമാണ് യുകെ കാബിനറ്റ് ഓഫീസ് പറയുന്നത്.
അതേസമയം തടഞ്ഞുവെച്ച ഭാഗങ്ങളിൽ പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെക്കുറിച്ചുള്ള എഡ്വിന മൗണ്ട് ബാറ്റന്റെ വിമർശനാത്മക അഭിപ്രായങ്ങൾ അടങ്ങിയിട്ടുണ്ടെന്നും എഡ്വിനയുടെ പ്രസിദ്ധീകരിച്ച ഡയറിയിൽ ജിന്ന ഒരു മനോരോഗിയാണെന്ന പരാമർശങ്ങൾ നിറഞ്ഞതാണെന്നും ചരിത്രകാരനായ ആൻഡ്രൂ ലോണി പറഞ്ഞു.ഇത് പ്രസിദ്ധപ്പെടുത്തുന്നത് പാകിസ്താനുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011 ൽ സതാംപ്റ്റൻ യൂണിവേഴ്‌സിറ്റി മൗണ്ട്ബാറ്റൻ കുടുംബത്തിന്റെ പക്കൽ നിന്നു വാങ്ങിയ ബ്രോഡ്‌ലാൻഡ്‌സ് ആർക്കൈവിന്റെ ഭാഗമാണ് ഈ കത്തുകളും ഡയറികളുമെല്ലാം. എഡ്വിന മൗണ്ട്ബാറ്റൻ ജവാഹർലാൽ നെഹ്‌റുവിനയച്ച 33 കത്തുകളുടെ മേൽ യൂണിവേഴ്‌സിറ്റിക്ക് അവകാശമൊന്നുമില്ലെന്നെന്നും ആ രേഖകളുടെ പകർപ്പുകളുടെ സംരക്ഷണം മാത്രമാണ് യൂണിവേഴ്‌സിറ്റി ഏറ്റെടുത്തിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല