സ്വന്തം ലേഖകൻ: ബിജെപി നേതാവിൻ്റെ വിവാദപ്രസ്താവനയുടെ പേരിൽ ഇന്ത്യയ്ക്കെതിരായ ഒഐസിയുടെ നിലപാട് തള്ളി വിദേശകാര്യമന്ത്രാലയം. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷൻ്റെ പ്രസ്താവന സങ്കുചിതവും അന്യായവുമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ വക്താവ് അരിന്ദാം ബാഗ്ജിയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
രണ്ട് ബിജെപി നേതാക്കള്‍ പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് അന്താരാഷ്ട്രതലത്തിൽ വിവാദമായത്. ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ സംഭവത്തിനെതിരെ രംഗത്തെത്തിയതോടെ ബിജെപി നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.
എന്നാൽ ഇസ്ലാം വിരുദ്ധ പരാമര്‍ശത്തിൽ ഇന്ത്യ നിരുപാധികം മാപ്പ് പറയണമെന്നാണ് ചില ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടത്. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിൽ ഇന്ത്യൻ കമ്പനികളെയും ഉത്പന്നങ്ങളെയും ബഹിഷ്കരിക്കാനുള്ള ആഹ്വാനവും ഉണ്ടായി. തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും പാകിസ്ഥാനും അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളും അടക്കമുള്ളവര്‍ അംഗങ്ങളായ ഒഐസി രംഗത്തെത്തുകയായിരുന്നു.
ഇന്ത്യയ്ക്ക് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നിലപാടാണുള്ളതെന്ന് അരിന്ദാം ബാഗ്ചി വ്യക്തമാക്കി. ഒരു മതത്തെ അപമാനിക്കുന്ന തരത്തിൽ രണ്ട് പേര് നടത്തിയ പ്രതികരണങ്ങള്‍ വ്യക്തിപരമായി നടത്തിയതാണെന്നും ഇത് ഒരു തരത്തിലും ഇന്ത്യൻ സര്‍ക്കാരിൻ്റെ നിലപാടല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കെതിരെ ഇതിനോടകം തന്നെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ബിജെപി ഡൽഹി ഘടകം മാധ്യമവിഭാഗം തലവൻ നവീൻ ജിന്ദാൽ എന്നിവരാണ് വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. നൂപുര്‍ ശര്‍മയെ പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത ബിജെപി നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. എന്നാൽ പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല.
ഒഐസി നടത്തിയത് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണെന്നും സ്ഥാപിത താത്പര്യങ്ങളുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഒഐസിയുടെ പ്രസ്താവനയെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിദേശകാര്യമന്ത്രാലയ വക്താവ്. ഒഐസി വര്‍ഗീയ നിലപാട് സ്വീകരിക്കരുതെന്നും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നബിവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന നിലപാട് സ്വീകരിച്ച ഒഐസി ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല