സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ വീട്ടുജോലിക്കാരെ സ്വീകരിക്കാനുള്ള ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തില്‍. രാജ്യത്തെ നാല് വിമാനത്താവളങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനുള്ള ഇലക്ട്രോണിക് അംഗീകാരം ഇപ്പോള്‍ ലഭ്യമാണെന്ന് അബ്ഷര്‍ പ്ലാറ്റ്ഫോം സ്ഥിരീകരിച്ചു.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിങ്ങനെ നാല് വിമാനത്താവളങ്ങളില്‍ ഈ സേവനം ലഭ്യമാണ്.
തന്റെ സ്പോണ്‍സര്‍ഷിപ്പിന് കീഴില്‍ ജോലി ചെയ്യാന്‍ രാജ്യത്തെത്തുന്ന ഒരു ഗാര്‍ഹിക തൊഴിലാളിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും അധികാരം നല്കാന് ഇലക്ട്രോണിക് സേവനം ഉപയോക്താവിനെ സഹായിക്കും.
പുറപ്പെടുവിച്ച തീയതി മുതല്‍ പരമാവധി 30 ദിവസമാണ് ഒരു ഗാര്‍ഹിക തൊഴിലാളിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സാധിക്കുകയെന്ന് അബ്ഷര്‍ പ്ളാറ്റ്ഫോം ചൂണ്ടിക്കാട്ടി. അനുമതി നല്കിയ വ്യക്തിയ്ക്ക് സാധുതയുള്ള സമയത്ത് അത് റദ്ദാക്കാം. സേവനം ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് അബ്ഷീര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല