സ്വന്തം ലേഖകൻ: കുവൈത്തില്‍ പുതിയ വിസയില്‍ എത്തുന്ന പ്രവാസികളുടെ വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കല്‍ പരിശോധനക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കുവൈത്തിലെ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബദല്‍ സംവിധാനത്തെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്.
തൊഴിലാളികള്‍ ഖത്തറിലേക്ക് പുറപ്പെടും മുമ്പ് സ്വന്തം നാട്ടില്‍ അംഗീകൃത മെഡിക്കല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന മെഡിക്കല്‍ ഫിറ്റ്നെസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കുകയും കുവൈത്തില്‍ എത്തിയ ശേഷമുള്ള പരിശോധന ഒഴിവാക്കുകയും ചെയ്യാനാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കുവൈത്തിലെ ടെസ്റ്റിംഗ് സെന്ററുകളില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാനും തൊഴില്‍ പെര്‍മിറ്റ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ഇതുവഴി സാധിക്കുമെന്നും അതോറിറ്റി കണക്കുകൂട്ടുന്നു.
നിലവില്‍ കുവൈത്തിലേക്ക് തൊഴില്‍ വിസയില്‍ വരുന്നവര്‍ സ്വന്തം നാട്ടിലെ അംഗീകൃത കേന്ദ്രങ്ങളില്‍ നടത്തുന്ന പരിശോധനക്ക് പുറമെ കുവൈത്തില്‍ എത്തിയ ശേഷവും മെഡിക്കല്‍ ടെസ്റ്റിന് വിധേയരായി ആരോഗ്യക്ഷമത ഉറപ്പുവരുത്തേണ്ടതുണ്ട്. പുതിയ സംവിധാനം വരുന്നതോടെ കുവൈത്തില്‍ എത്തിയാല്‍ മറ്റ് നടപടിക്രമങ്ങളിലേക്ക് ഉടന്‍ പ്രവേശിക്കാനാവും.
മെഡിക്കല്‍ പരിശോധനയ്ക്കായുള്ള ശുവൈഖിലെ കേന്ദ്രത്തില്‍ അടുത്തിടെയായി വലിയ തിരക്ക് അനുഭവപ്പെടുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസം മിശ്രിഫ് ഫെയര്‍ ഹാളില്‍ മെഡിക്കല്‍ പരിശോധനാ കേന്ദ്രത്തിന്റെ ഉപകേന്ദ്രം ആരംഭിച്ചിട്ടും തിരക്ക് വലിയ തോതില്‍ കുറഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് പുതിയ വഴികള്‍ ആലോചിക്കാന്‍ മാന്‍പവര്‍ അതോറിറ്റി നിര്‍ബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാട്ടിലെ അംഗീകൃത കേന്ദ്രങ്ങളിലെ പരിശോധന പിഴവില്ലാത്തതും കര്ശനവുമാക്കാനാണ് ആലോചന. ഇതിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ നടപടിയായിരിക്കും ഇത്.
അതിനിടെ, കുവൈത്തിലെറ്റില് എത്തുന്ന പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കുന്നതിതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും മാന്‍പവര്‍ അതോറിറ്റി നീക്കം തുടങ്ങി. ഒരു പ്രവാസി തൊഴിലാളി കുവൈത്തില്‍ എത്തിഒരാഴ്ച മുതല്‍ 10 ദിവസം വരെയുള്ള കാലയളവിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാനാണ് പുതിയ തീരുമാനം. നിലവില്‍ മൂന്നു മാസം വരെ എടുത്താണ് വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
തൊഴിലാളികളുടെ വൈദ്യപരിശോധന സ്വന്തം നാട്ടില്‍വെച്ച് നടത്തുകയും ഇവിടെ എത്തിയ ശേഷമുള്ള പരിശോധന ഒഴിവാക്കുകയും ചെയ്യാനായാല്‍ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കാലദൈര്‍ഘ്യം കുറയ്ക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനിയായ ദമാനുമായി ചേര്‍ന്നായിരിക്കും ഈ പദ്ധതി നടപ്പാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല