സ്വന്തം ലേഖകൻ: ഓഗസ്റ്റ് 1 മുതൽ ടാങ്കറുകളിൽ ട്രാക്കിങ് ഉപകരണം നിർബന്ധമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ). മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് ലഭിക്കണമെങ്കിൽ ട്രാക്കിങ് ഉപകരണം സ്ഥാപിച്ചിരിക്കണമെന്നാണ് നിബന്ധന.
വ്യവസ്ഥ പാലിക്കാത്ത ടാങ്കറുകൾക്ക് ഓഗസ്റ്റ് 1 മുതൽ പ്ലാന്റുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. ട്രാക്കിങ് ഉപകരണം സ്ഥാപിക്കാൻ ടാങ്കർ ഉടമകൾക്ക് 5 മാസത്തെ സമയമാണ് അധികൃതർ അനുവദിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് ടാങ്കറുകളിൽ ട്രാക്കിങ് ഉപകരണം സ്ഥാപിക്കണമെന്ന വ്യവസ്ഥ പ്രഖ്യാപിച്ചത്. ഇതിനുള്ള അപേക്ഷകൾ മാർച്ച് 1 മുതലാണ് സ്വീകരിച്ചു തുടങ്ങിയത്.
പ്ലാന്റുകളിൽ നിന്നുള്ള മാലിന്യങ്ങൾ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ അല്ല പുറന്തള്ളുന്നത് എന്നുറപ്പാക്കാൻ ടാങ്കറുകളെ നിരീക്ഷിക്കുന്നതിനാണ് ട്രാക്കിങ് സംവിധാനം. ട്രാക്കിങ് ഉപകരണം സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ നൽകിയിട്ടുള്ള ടാങ്കർ ഉടമകൾക്ക് ഓരോ ടാങ്കറുകൾക്കുമായി പ്രത്യേക സിം കാർഡുകളാണ് സൽവ റോഡിലെ അഷ്ഗാൽ കസ്റ്റമർ സർവീസിൽ നിന്ന് ലഭിക്കുക.
സിം കാർഡുകൾ ലഭിക്കുന്ന ടാങ്കർ ഉടമകൾ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും പൂരിപ്പിച്ച് avltankersupport@ashghal.gov.qa എന്ന ഇ-മെയിലിലേയ്ക്കാണ് അയയ്ക്കേണ്ടത്. ഇ-മെയിലിൽ വിവരങ്ങൾ ലഭിച്ചാലുടൻ തന്നെ ട്രാക്കിങ് ഉപകരണം അഷ്ഗാലിന്റെ വെഹിക്കിൾ ട്രാക്കിങ് സംവിധാനവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല