സ്വന്തം ലേഖകൻ: തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച യുവാവിന് മങ്കിപോക്സ് ആയിരുന്നെന്ന് സ്ഥിരീകരണം. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞത്. തുടര്‍ന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെയും പിന്നീട് പുണെ വൈറോളജി ലാബിലെയും പരിശോധനയിലാണ് മങ്കിപോക്സ് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. മങ്കിപോക്സ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണമാണ് ഇത്.
കഴിഞ്ഞ 21-ാം തീയതിയാണ് യുവാവ് യു.എ.ഇയില്‍നിന്ന് കേരളത്തിലെത്തിയത്. കരിപ്പുര്‍ വിമാനത്താവളത്തിലിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേര്‍ പോയിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ആരോഗ്യവിഭാഗം വിവരം അറിയാന്‍ വൈകിയിരുന്നു.
യുവാവ് മരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും വിദേശത്തുവെച്ച് നടത്തിയ പരിശോധനയില്‍ മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. പിന്നാലെ പുണെ വൈറോളജി ലാബിലേക്ക് അയക്കുകയും അവിടെയും പോസിറ്റീവ് ഫലം ലഭിക്കുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല