സ്വന്തം ലേഖകൻ: ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണിത്. വെല്ലുവിളികൾക്ക് ഇടയിലും ഇന്ത്യ മുന്നേറി. 75 വർഷം നീണ്ട യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുകയാണ്. ഊർജ്വസ്വലമായ രാജ്യമാണ് ഇന്ത്യയെന്ന് 76മത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ജനാധിപത്യത്തിൻ്റെ അമ്മയാണ് ഇന്ത്യ. 91 കോടി വോട്ടർമാർ നമ്മുടെ ശക്തിയാണ്. വിഭജനകാലം ഇന്ത്യ പിന്നിട്ടത് വേദനയോടയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പറഞ്ഞു. വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ലോകം ഇന്ത്യയെ ഉറ്റു നോക്കുന്ന സാഹചര്യത്തിൽ അടുത്ത 25 വർഷം നിർണായകമാണെന്നും രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണിത്. സമ്പൂർണ വികസിത ഭാരതം, അടിമത്ത മനോഭാവത്തിൻ്റെ സമ്പൂർണ നിർമാർജനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധർമം പാലിക്കൽ എന്നീ അഞ്ച് കാര്യങ്ങളാണ് കാൽ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങളെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പറഞ്ഞു. വൈവിധ്യത്തിൽ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നത്. നിശ്ചയദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയവരെ ഈ സമയത്ത് നന്ദിയോടെ സ്‌മരിക്കുകയാണെന്നും പ്രധനമന്ത്രി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെയും വി ഡി സവർക്കറെയും പ്രധാനമന്ത്രി അനുസ്‌മരിച്ചു. ഇന്ത്യയുടെ ആത്‌മാവിനെ ജ്വലിപ്പിച്ചവരാണ് ഗുരുവടക്കമുള്ള മഹാന്മാർ. സ്വാതന്ത്ര്യസമര പോരാളികളോടുള്ള കടം വീട്ടണം. രാജ്യത്തിനായി ത്യാഗം ചെയ്തവരെയും ചരിത്രം അവഗണിച്ചവരെയും ഓർക്കണം. ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കേണ്ട ദിവസമാണിതെന്ന് അദ്ദേഹം പറഞ്ഞു.
നാരിശക്തി തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി മോദി പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീവിരുദ്ധത തുടച്ച് നീക്കണം. അഴിമതിയും കുടുംബാധിപത്യവുമാണ് രാജ്യം നേരിടുന്ന പ്രശ്നങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല