സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടന്റെ അടുത്ത രാജാവായി മാറുകയാണ് മൂത്തമകന് ചാള്‍സ്. ഇതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ രാജപത്നിയാകും. കാമിലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് (രാജപത്നി) പദവി ലഭിക്കുമെന്ന് എലിസബത്ത് രാജ്ഞി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ചാള്‍സ് രാജാവായി മാറുന്നതോടെ പ്രശസ്തമായ കോഹിനൂര്‍ ആരുടെ കൈകളില്‍ എത്തിച്ചേരുമെന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ കോഹിനൂര്‍ പതിച്ച കിരീടം കാമിലയ്ക്ക് തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
105.6 കാരറ്റ് വജ്രമാണ് കോഹിനൂര്‍. 14-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് കണ്ടെടുത്തതാണ് ഈ വജ്രം. ഇക്കാലത്തിനിടെ ഇത് പല കൈകളിലൂടെ കടന്ന്, 1849-ലെ ബ്രിട്ടന്റെ പഞ്ചാബ് അധിനിവേശത്തിന് ശേഷം ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അന്നുമുതല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള നാലു രാജ്യങ്ങള്‍ വജ്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിലാണ് ഇന്നും. ക്വീന്‍ മദര്‍ എന്നറിയപ്പെടുന്ന എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനത്തില്‍ നിര്‍മിച്ച കിരീടത്തിലാണ് കോഹിനൂര്‍ രത്നം പതിച്ചത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും രാജാവുമായിരുന്ന ജോര്‍ജ് ആറാമന്റെ സ്ഥാനാരോഹണചടങ്ങിനോട് അനുബന്ധിച്ചാണ് കിരീടം അന്ന് നിര്‍മിച്ചത്. ലണ്ടന്‍ ടവറില്‍ ഈ കിരീടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചാള്‍സ് രാജകുമാരന് രാജാവാകുമ്പോള്‍ ഈ കിരീടം കാമിലയുടെ ശിരസില്‍ അണിയുമെന്ന് ഡെയ്ലി മെയില്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചാള്‍സ് രാജകുമാരന്റെയും അദ്ദേഹത്തിന്റെ മുന്‍ഭാര്യ ഡയാനാ രാജകുമാരിയുടെയും വിവാഹബന്ധം തകര്‍ന്നതിന് കാമിലയ്ക്ക് പങ്കുണ്ടെന്ന ആരോപണം വളരെക്കാലം നിലനിന്നിരുന്നു. പിന്നീട് 2005-ല്‍ ചാള്‍സും കാമിലയും വിവാഹിതരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല