സ്വന്തം ലേഖകൻ: ഊർജരംഗത്തു നിർണായക ശക്തിയായ സൗദി അറേബ്യയ്ക്ക് ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്കുണ്ടെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ. ത്രിദിന സന്ദർശനത്തിനായി സൗദിയിലെത്തിയതായിരുന്നു മന്ത്രി. ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണു സൗദി അറേബ്യ. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4286 കോടി ഡോളറിന്റെ വ്യാപാരമാണു നടന്നത്.
നിക്ഷേപ രംഗത്തും വൻ വർധനയുണ്ട്. 315 കോടി ഡോളർ നിക്ഷേപവുമായി ഇന്ത്യയിലെ 18-ാമത്തെ ഏറ്റവും വലിയ നിക്ഷേപകരാണു സൗദി എന്നും സൂചിപ്പിച്ചു. തന്ത്രപ്രധാന പങ്കാളിത്ത കൗൺസിൽ രൂപീകരിച്ചതിനുശേഷം ഇന്ത്യയുടെ ഡിജിറ്റൽ, റീട്ടെയ്ൽ മേഖലകളിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) 280 കോടി ഡോളർ നിക്ഷേപിച്ചു.
ഐടി, നിർമാണം, ഹോസ്പിറ്റാലിറ്റി, ഗതാഗതം തുടങ്ങിയ വിവിധ മേഖലകളിലായി സൗദി അറേബ്യയിലെ ഇന്ത്യൻ നിക്ഷേപങ്ങളും 200 കോടി ഡോളറിലേക്ക് ഉയർന്നതായും മന്ത്രി സൂചിപ്പിച്ചു. പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊർജം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ഖനനം, ശുദ്ധീകരണം, പെട്രോകെമിക്കൽസ്, അടിസ്ഥാന സൗകര്യ വികസനം, കൃഷി, ഉൽപാദനം, വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചായിരിക്കും പ്രധാന ചർച്ച.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സൗദിക്കും ഇന്ത്യക്കും ഒരുമിക്കാൻ കഴിയുന്ന ഒട്ടേറെ മേഖലകളുണ്ട്. വിഷൻ 2030ന് കീഴിൽ വിപുലമായ സാമ്പത്തിക സഹകരണം ആവശ്യമുള്ള ലക്ഷ്യങ്ങൾ രാജ്യം സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയുടെ ഉയർന്നുവരുന്ന സമ്പദ് വസ്ഥയിൽ സൗദിക്ക് തീർച്ചയായും പ്രയോജനമുണ്ടാകും.
ഇരു രാജ്യങ്ങളും പരസ്പരമുള്ള നിക്ഷേപങ്ങളിലൂടെ മാത്രമല്ല, ഇന്ത്യയുടെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി ഒരു പ്രധാന ഘടകമാണ്. ഇക്കാര്യത്തിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ചട്ടക്കൂടിന് കീഴിലുള്ള സമ്പദ് വ്യവസ്ഥയും നിക്ഷേപവും സംബന്ധിച്ച കമ്മിറ്റി ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന് ഉത്തേജകമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല