സ്വന്തം ലേഖകൻ: വെറും 15 മിനിറ്റ് യാത്രയ്ക്ക് യുകെ സ്വദേശിയായ ഒരാള്‍ക്ക് ഉബര്‍ നല്‍കിയ ബില്ല് 32 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ തുകയാണ്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. മാഞ്ചസ്റ്റര്‍ സ്വദേശിയാ 22 കാരനായ ഒളിവര്‍ കാപ്ലനാണ് ഉബറില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.
വിച്ച് വുഡിലെ ഒരു പബ്ബില്‍ തന്റെ സുഹൃത്തുക്കളെ കാണാന്‍ പോവുകയായിരുന്നു ഒളിവര്‍. അയാള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും വെറും 15 മിനിറ്റ് യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലം. ആപ്പില്‍ കാണിച്ച തുക 11-12 ഡോളറാണ്.
എന്നാല്‍ പിറ്റേ ദിവസം ഫോണില്‍ യാത്രയുടെ ബില്ല് കണ്ട ഒളിവര്‍ ഞെട്ടി. 39,317 ഡോളറിന്റെ ബില്‍ ആണ് ഉബര്‍ അയച്ചത്. സ്ഥിരമായി ഉബറില്‍ യാത്ര ചെയ്യാറുള്ളയാളാണ് ഒളിവര്‍. കഴിഞ്ഞ യാത്രയും സാധാരണ പോലെ തന്നെയായിരുന്നു.
ഉടന്‍ തന്നെ അദ്ദേഹം ഉബറിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് കാര്യം പറഞ്ഞു. ചെറിയൊരു യാത്രയ്ക്ക് ഇത്രയും വലിയ ബില്ല് വന്നതെങ്ങനെയാണ്? തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കാര്യം പിടികിട്ടിയത്.
ഉബറിന്റെ ഒരു സാങ്കേതിക പിഴവായിരുന്നു കാരണം. ഒളിവര്‍ ഇറങ്ങേണ്ട സ്ഥലപ്പേരിലുള്ള ഓസ്‌ട്രേലിയയിലുള്ള മറ്റൊരു സ്ഥലത്തിന്റെ പേരാണ് ലക്ഷ്യസ്ഥാനമായി ഉബറില്‍ സെറ്റ് ചെയ്യപ്പെട്ടത്.
എന്തായാലും ഒളിവറിന്റെ അക്കൗണ്ടില്‍ അത്രയേറെ പണം ഇല്ലാതിരുന്നതിനാല്‍ പണം കൈമാറ്റം ചെയ്യപ്പെട്ടില്ല. പകരം ഇക്കാര്യം അറിയിച്ച് ഉബര്‍ സന്ദേശം അയക്കുകയായിരുന്നു.
ഇത്തരം സംഭവം ആദ്യമല്ല. 2020 ല്‍ മദ്യപിച്ചെത്തിയ ഒരു ബ്രിട്ടിഷ് വിദ്യാര്‍ത്ഥി ഉബറില്‍ യാത്ര ചെയ്യേണ്ട സ്ഥലം തെറ്റായി നല്‍കി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന അത്രയും ദൂരത്തുള്ള ഒരു സ്ഥലമാണ് അയാള്‍ നല്‍കിയത്. മദ്യപിച്ച് യാത്രയിലുടനീളം ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ ഡ്രൈവര്‍ കൃത്യമായി ആ സ്ഥലത്തെത്തിച്ചു. ഈ യാത്രയ്ക്ക് ഏകദേശം 1700 ഡോളറാണ് നല്‍കേണ്ടി വന്നത്. ഇത് ഏകദേശം 1,40,075 രൂപ വരും ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല