സ്വന്തം ലേഖകൻ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ ചൈനീസ് ഭീമന്‍ പാണ്ടകള്‍ ഖത്തറിലെത്തി. ഇതോടെ പശ്ചിമേഷ്യയില്‍ പാണ്ടകളെ ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറി. ലോകകപ്പിന് ഒരുങ്ങുന്ന ഖത്തറിന് ചൈനീസ് ജനതയുടെ സമ്മാനമെന്ന നിലക്കാണ് രണ്ടു പാണ്ടകളെ ബുധനാഴ്ച ഇങ്ങോട്ടേക്കെത്തിച്ചത്. സുഹൈല്‍, സൊരയ എന്നിങ്ങനെ പേരുകളുള്ള പാണ്ടകള്‍ അല്‍ഖോര്‍ പാര്‍ക്കില്‍ ശീതീകരിച്ച ആഡംബര കൂടാരത്തിലാണ് താമസം.
സുഹൈല്‍ എന്ന് പേരുള്ള ആണ്‍ പാണ്ടയ്ക്ക് നാല് വയസും സൊരയ എന്ന പെണ്‍ പാണ്ടയ്ക്ക് മൂന്ന് വയസുമാണ് പ്രായം. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് അല്‍ഖോര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
നവംബര്‍ 20-ന് ആരംഭിക്കുന്ന ലോകകപ്പിന് തങ്ങളുടെ സമ്മാനം എന്ന നിലക്കാണ് ചൈനീസ് സര്‍ക്കാര്‍ പാണ്ടകളെ ഖത്തറിലേക്ക് അയച്ചത്. ലോകകപ്പിന് ചൈന യോഗ്യത നേടിയിട്ടില്ല. അതേ സമയം ഖത്തര്‍ വിതരണം ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ പ്രധാന ഉപഭോക്താവാണ് ചൈന.
ആണ്‍ പാണ്ടയ്ക്ക് 130 കിലോ തൂക്കവും അതിന്റെ പെണ്‍ സുഹൃത്തിന് 70 കിലോ ഭാരവുമുണ്ട്. 21 ദിവസം പാണ്ടകള്‍ അതീവ നിരീക്ഷണത്തിലായിരിക്കുമെന്ന് അല്‍ഖോര്‍ പാര്‍ക്ക് ഡയറക്ടര്‍ ടിം ബോട്ടസ് പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കുള്ളിലോ അല്ലെങ്കില്‍ ഒരു മാസത്തിനുള്ളിലോ അവയെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. ഇവിടുത്തെ പാണ്ട ഹൗസില്‍ രണ്ടു പാണ്ടകള്‍ക്കും പ്രത്യേക കൂടാരം തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ചൈനക്കും തായ്‌വാനും പുറത്ത് പാണ്ടകളെ ലഭിക്കുന്ന 20-ാമത്തെ രാജ്യമാണ് ഖത്തര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല