1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2022

സ്വന്തം ലേഖകൻ: ലോകകപ്പിലേക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഖത്തര്‍ നടപ്പില്‍ വരുത്തിയ തൊഴില്‍ പരിഷ്‌ക്കാരങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). തൊഴില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ഖത്തര്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി നടപ്പാക്കുന്നതില്‍ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന ലോകകപ്പ് ആരംഭിക്കുന്നതിന് 19 ദിവസം മുമ്പ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ തൊഴില്‍ ഏജന്‍സിയും ഖത്തര്‍ സര്‍ക്കാരും തമ്മിലുള്ള സാങ്കേതിക സഹകരണം 2018 ഏപ്രിലില്‍ ആരംഭിച്ചതിന് ശേഷമുള്ള പുരോഗതിയാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരിക്കുന്നത്. ഐഎല്‍ഒയുടെ റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച ഖത്തര്‍ തൊഴില്‍ മന്ത്രാലയം, സംഘടനയുമായുള്ള ഖത്തറിന്റെ സഹകരണം തുടരുമെന്നും വരാനിരിക്കുന്ന കാലയളവില്‍ തുടര്‍ പരിപാടികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുമെന്നും വ്യക്തമാക്കി.

ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരങ്ങളുടെ പ്രധാന നേട്ടങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഒക്ടോബര്‍ 31ന് സംഘടന വാര്‍ഷിക റിപ്പോര്‍ട്ടായി പുറത്തിറക്കിയത്. 2018 മുതല്‍ ഐഎല്‍ഒയും ഖത്തര്‍ മന്ത്രാലയവും തമ്മിലുള്ള സാങ്കേതിക സഹകരണ പദ്ധതിയിലൂടെ കൈവരിച്ച പുരോഗതികളുടെ സംഗ്രഹവും റിപ്പോര്‍ട്ടിലുണ്ട്.

ഖത്തര്‍ കൊണ്ടു വന്ന നിയമ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ജനസംഖ്യയുടെ 85 ശതമാനം വരുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ തൊഴിലാളികള്‍ക്കും ഇവയുടെ പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണ്- ഐഎല്‍ഒ റിപ്പോര്‍ട്ട് വ്യക്തമാക്കി. ‘ഞങ്ങള്‍ ഖത്തറുമായി ഒരു നീണ്ട യാത്രയിലാണ്. നിയമ പരിഷ്‌കാരങ്ങളും അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണവും ഈ മേഖലയ്ക്ക് വളരെ പ്രധാനമാണ്’- സംഘടനയുടെ അറബ് അറബ് രാജ്യങ്ങളിലേക്കുള്ള റീജ്യണല്‍ ഡയറക്ടര്‍ റുബ ജറാദത്ത് പ്രസ്താവനയില്‍ പറഞ്ഞു.

‘ഞങ്ങള്‍ ഇതുവരെ ഫിനിഷിംഗ് ലൈനിലെത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. നാം കൈവരിച്ച മികച്ച അടിത്തറയില്‍ നിന്ന് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിലെ വിടവുകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. എല്ലാ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഈ പ്രധാന പരിഷ്‌കാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും.’- അവര്‍ വ്യക്തമാക്കി.

നേരത്തേ ഖത്തറില്‍ ജോലി മാറുന്നതിന് തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ആവശ്യമായിരുന്നു. 2020 ഓഗസ്റ്റില്‍, തൊഴില്‍ മാറുന്നതിന് നിരാക്ഷേപ പത്രത്തിന്റെ (എന്‍ഒസി) ആവശ്യകത ഇല്ലാതാക്കുന്നത് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ തൊഴില്‍ നിയമത്തില്‍ ഖത്തര്‍ പ്രഖ്യാപിച്ചു. ലോകകപ്പ് ആതിഥേയത്വം പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പു തന്നെ രാജ്യം ആരംഭിച്ച നിയമ പരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായാണ് ഇതെന്ന് ഖത്തര്‍ അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

ഈ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലി മാറുന്നതിനായി കുടിയേറ്റ തൊഴിലാളികള്‍ നല്‍കിയ 3.5 ലക്ഷം അപേക്ഷകള്‍ക്ക് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അംഗീകാരം നല്‍കിയതായും ഐഎല്‍ഒ റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍, ജോലി ഉപേക്ഷിച്ച് പുതിയ ജോലികളിലേക്ക് മാറുന്ന കാര്യത്തില്‍ പല തൊഴിലാളികളും ഇപ്പോഴും തൊഴിലുടമകളില്‍ നിന്നുള്ള പ്രതികാരമടക്കമുള്ള തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

എല്ലാ തൊഴിലാളികള്‍ക്കും ബാധകമായ മിനിമം വേതനം സ്വീകരിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ രാജ്യമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖത്തര്‍ മാറിയതായും ഐഎല്‍ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എല്ലാ ജീവനക്കാര്‍ക്കും പ്രതിമാസ വേതനമായി ഏറ്റവും ചുരുങ്ങിയത് 1,000 ഖത്തര്‍ റിയാല്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ഈ നിയമം. തൊഴിലുടമ ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നില്ലെങ്കില്‍ അതിനു പകരം ഭക്ഷണത്തിന് 300 റിയാലും പാര്‍പ്പിടത്തിന് 500 റിയാലും അലവന്‍സായി നല്‍കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പുതിയ നിയമം നടപ്പിലാക്കിയ ശേഷം രാജ്യത്തെ 280,000 തൊഴിലാളികളുകളുടെ ശമ്പളം പുതിയ മിനിമം പരിധിയിലേക്ക് ഉയര്‍ന്നതായും ഐഎല്‍ഒ വ്യക്തമാക്കി.

2022-ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആതിഥേയത്വം ലഭിച്ചതു മുതല്‍ കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ പെരുമാറ്റവും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു. പല രാജ്യങ്ങളും സംഘടനകളും ഖത്തറിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന ശൂറാ കൗണ്‍സിലില്‍, ലോകകപ്പിന് മുന്നോടിയായി തന്റെ രാജ്യം അകാരണമായി വിമര്‍ശിക്കപ്പെടുന്നതായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കുറ്റപ്പെടുത്തിയിരുന്നു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബഹുമതി നേടിയത് മുതല്‍, ഒരു ആതിഥേയ രാജ്യവും അഭിമുഖീകരിക്കാത്ത അഭൂതപൂര്‍വമായ അപവാദ പ്രചാരണത്തിന് ഖത്തര്‍ വിധേയമായിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അമീറിന്റെ വിമര്‍ശനം. അതിനിടയിലാണ് ഖത്തറിലെ തൊഴില്‍ പരിഷ്‌ക്കാരങ്ങളെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് ഖത്തറിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന് വക നല്‍കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.