സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസികളുടെ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക വർഷത്തില്‍ പുതുക്കിയ നിരക്ക് നടപ്പാക്കാനാണ് കമ്മിറ്റി ശിപാര്‍ശയെന്നും റിപ്പോർട്ടിൽ പറയുന്നു.
50 മുതല്‍ 100 ശതമാനം വരെ താരിഫ് വര്‍ധിക്കുമെന്നാണ് സൂചനകള്‍. അധിക നിരക്ക് വിദേശികള്‍ക്ക് മാത്രമായി ബാധകമാക്കാനും കമ്മിറ്റി സര്‍ക്കാറിനോട് നിര്‍ദേശിച്ചതായാണ് സൂചന. നിലവില്‍ വെള്ളക്കരം 3,000 ഗാലന്‍ വരെ രണ്ട് ദീനാറും 6,000 ഗാലന്‍ വരെ മൂന്ന് ദീനാറും 6000 ഗാലനില്‍ കൂടുതലായാല്‍ നാല് ദീനാറുമാണ് ഈടാക്കുന്നത്.
സ്വദേശി വീടുകള്‍, വിദേശികള്‍ താമസിക്കുന്ന വീടുകളും അപ്പാർട്മെന്റും, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാർശ സമർപ്പിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്ത് 7,000 ത്തോളം വീടുകൾ ഒഴിഞ്ഞുകിടക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഏകദേശം 1,59,240 വീടുകളാണ് രാജ്യത്തുള്ളത്. രാജ്യത്തെ 2,13,000 കെട്ടിടങ്ങളുടെ 74.76 ശതമാനമാണത്. ഇതിൽ 1,40,430 വീടുകൾ പാർപ്പിടത്തിനും, 10,220 വീടുകൾ ജോലിക്കും ഉപയോഗിക്കുന്നു.
1,170 എണ്ണം ജോലിക്കുമാത്രമായി ഉപയോഗിക്കുന്നു. 13,110 കെട്ടിടങ്ങളിൽ 3,800 താൽക്കാലികവും 1,600 നിർമാണത്തിലുമാണ്. 35,300 മറ്റ് ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട്. പ്രതിവർഷം 94,900 ഭവന അഭ്യർഥനകൾ ഉണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയർ അറിയിച്ചു. പഠനത്തിൽ, 1,445 ചതുരശ്ര കിലോമീറ്റർ നഗര ഭൂമി ചൂഷണം ചെയ്യപ്പെടുന്നതായി കണക്കാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല