സ്വന്തം ലേഖകൻ: നീല്‍ ആംസ്ട്രോംഗിലൂടെ തുടങ്ങി വെച്ച ദൗത്യം വിപുലീകരിക്കാന്‍ നാസ. ഭൂമിക്ക് പുറത്ത് ഒരു സ്ഥിരം സാന്നിധ്യമുണ്ടാക്കാനുള്ള പുറപ്പാടിലാണ്. അതായത് അവിടെ താമസിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന ശൈലിയാണ് മുന്നില്‍ കാണുന്നത്. നേരത്തെ തന്നെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലൂടെ ഇത് സാധ്യമാക്കിയിരുന്നു നാസ. ഇപ്പോഴിതാ അതിനും അപ്പുറത്തേക്കാണ് നാസയുടെ സഞ്ചാരം.
ചന്ദ്രനിലേക്കുള്ള വലിയ ചുവടുവെപ്പിന്റെ ഭാഗമായി തങ്ങളുടെ ആര്‍ട്ടിമിസ് 1 എന്ന ചന്ദ്ര ദൗത്യം മിസൈല്‍ ലോഞ്ച് ചെയ്തിരിക്കുകയാണ് നാസ. ചന്ദ്രനില്‍ പര്യടനം നടത്തിയാണ് ഇത് വിവരങ്ങള്‍ ശേഖരിക്കുക.
ഫ്ളോറിഡയിലെ കേപ് കനാവെരലില്‍ നിന്നാണ് വിക്ഷേപണം നടന്നത്. നേരത്തെ ആര്‍ട്ടിമിസ് വിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടിരുന്നു. ഇന്ധന ചോര്‍ച്ച, എഞ്ചിന് പ്രശ്നങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെല്ലാം ലോഞ്ചിംഗ് വൈകിപ്പിച്ചിരിക്കുകയാണ്. ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇത് ചന്ദ്രനിലേക്ക് കുതിച്ചിരിക്കുകയാണ്. വിദൂരതയിലുള്ള ബഹിരാകാശ മേഖലകളിലേക്കുള്ള മനുഷ്യന്റെയും റോബോട്ടിക് മിഷനുകളുടെയും മിഷനുകള്‍ ഇത് പുതിയ മാനം നല്‍കുമെന്നാണ് നാസ പറയുന്നത്.
42 ദിവസത്തെ ഭ്രമണമാണ് ഈ ബഹിരാകാശ വാഹനം നടത്തുക. ഇത് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ മറികടക്കും. എന്നാല്‍ ചന്ദ്രന്റെ ഭൂഗുരുത്വാകര്‍ഷണത്തില്‍ വീഴുകയും ചെയ്യും. ഇതോടെ അതിനെ ഭ്രമണം ചെയ്യാന്‍ തുടങ്ങും. 42 ദിവസത്തോളം ഈ ഭ്രമണം തുടരും. ഭാവില്‍ മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിത്. ഇത്തവണ മനുഷ്യരാരും ഉണ്ടാവില്ല. ഈ ബഹിരാകാശവാഹനത്തിന്റെ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ വേണ്ടിയാണ് ഈ യാത്ര. അതിലൂടെ മനുഷ്യരെയും വഹിച്ച് ഈ വാഹനത്തിന് സഞ്ചരിക്കാനാവുമോ എന്ന് കണ്ടെത്തുകയും ചെയ്യാം.
4 ആര്‍എസ്-25 എഞ്ചിനുകളാണ് ഈ ബഹിരാകാശ പേടകത്തിനുള്ളത്. ലോഞ്ച് ചെയ്ത് 90 സെക്കന്‍ഡിനുള്ളില്‍ ഇത് പരമാവധി വേഗത്തിലെത്തും. കോര്‍ സ്റ്റേജ് പിന്നെയും എട്ട് മിനുട്ടുകള്‍ കൂടി എടുത്ത് ഇവയെ പരമാവധി ദൂരത്തെത്തിക്കും. അതിന് ശേഷം ഇവ വിച്ഛേദിക്കപ്പെടും. പിന്നീട് ക്രയോജനിക് പ്രൊപല്‍ഷന്‍ സ്റ്റേജാണ് ഓറിയോണിനെ ചന്ദ്രനിലെത്താന്‍ സഹായിക്കുക. ഓരോ ഘട്ടത്തിലായിട്ടാണ് ഇത് ചന്ദ്രനിലേക്ക് എത്തുക. ആദ്യ ഘട്ടത്തില്‍ ചന്ദ്രന്റെ പ്രതലത്തില്‍ നിന്ന് 97 കിലോമീറ്റര്‍ മുകളിലായിരിക്കും ആര്‍ട്ടിമിസ്. ഇതിന് ശേഷം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച് കൂടുതല്‍ മുന്നോട്ട് നീങ്ങും.
ചന്ദ്രന്റെ 60000 കിലോമീറ്ററിനിടയിലായി ഈ ബഹിരാകാശവാഹനത്തെ കൊണ്ടുവരും. ഡിസംബറില്‍ സാന്റിയാഗോവിലാണ് ഈ വാഹനം പതിക്കുക. മൂന്ന് ഡമ്മികളെ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ ചന്ദ്രനിലെ തരംഗങ്ങള്‍, സ്ട്രെസ്, റേഡിയേഷന് എന്നിവയുടെ ഡാറ്റ ശേഖരിക്കുക. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീര്‍ഘകാല മിഷന് ഇവയിലൂടെ കിട്ടുന്ന ഫലങ്ങള്‍ ഉപകരിക്കും. കമാന്റര്‍ മൂണികിന്‍ ക്യാമ്പോസ് എന്ന ആള്‍രൂപത്തെയും ഇതിനൊപ്പം അയച്ചിട്ടുണ്ട്. ഇതാണ് വൈബ്രേഷന്‍ ടെസ്റ്റിന് ഉപയോഗിക്കുക.
ഈ ആള്രൂപത്തില് രണ്ട് റേഡിയേഷന് സെന്‍സറുകളുണ്ട്. ഒപ്പം വേറെയും സെന്‍സറുകള്‍ ഹെഡ്റെസ്റ്റിനും, സീറ്റിന് പിറകിലായും ഉണ്ടാവും. ആക്സിലറേഷനും, വൈബ്രേഷന്‍ ഡാറ്റയും റെക്കോര്‍ഡ് ചെയ്യാനാണിത്. രണ്ട് വനിതാ ആള്‍രൂപങ്ങളും ഇതിലുണ്ട്. സോഹര്‍, ഹെല്‍ഗ എന്നിങ്ങനെയാണ് വിളിപ്പേര്. രണ്ട് ഡെഡിക്കേറ്റഡ് ക്യൂബ്സാറ്റ്സും ഈ വാഹനത്തിലുണ്ട്. ഭാവിയിലേക്കുള്ള ചന്ദ്രദൗത്യത്തിന് വേണ്ട കാര്യങ്ങളായിരിക്കും ഇവ ശേഖരിക്കുക. ബഹിരാകാശ അന്തരീക്ഷത്തെ കുറിച്ചുള്ള പരീക്ഷണവും നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല