
സ്വന്തം ലേഖകൻ: കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിക്കും റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിന് അനുമതി നല്കി. ഇടപാടുകള്‍ക്ക് പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്. യുക്കോ ബാങ്ക്, യുണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് രൂപ-റൂബിള്‍ വ്യാപാരത്തിനായുള്ള പ്രത്യേക അക്കൗണ്ട് തുറക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതോടെ അഞ്ച് ബങ്കുകള്‍ക്കാണ് വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതിന് കഴിയുക.
രൂപയുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിന് ഇതിനകം ഒമ്പത് പ്രത്യേക ‘വോസ്ട്രോ അക്കൗണ്ടുകള്‍’ തുറന്നതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത് വാള് അറിയിച്ചു.
യൂക്കോ ബാങ്കില്‍ ഒന്ന്, ഇന്‍ഡസിന്‍ഡ് ബാങ്കില്‍ ആറ് എന്നിങ്ങനെയും റഷ്യന്‍ ബാങ്കുകളായ സ്ബെര്‍, വിടിബി എന്നിവയില്‍ ഒന്നുവീതവും അക്കൗണ്ടുകളാണ് ഇതിനകം തുറന്നിട്ടുള്ളത്. റഷ്യയിലെ മുന്‍നിരയിലെ ഇരു ബാങ്കുകളുമായും രൂപയില്‍ ഇടപാട് നടത്താന്‍ നേരത്തെതന്നെ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. സ്ബെറിനും വിടിബിക്കും ഇന്ത്യയില്‍ ശാഖകളുമുണ്ട്. ഇന്ത്യയില്‍ ശാഖയില്ലാത്ത മറ്റൊരു റഷ്യന്‍ ബാങ്കായ ഗാസ്പ്രോമും യൂക്കോ ബാങ്കില്‍ പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറന്നിട്ടുണ്ട്.
പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കുന്നതിന് ആദ്യമായി ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത് യൂക്കോ ബാങ്കിനാണ്. ഇന്‍ഡസിന്‍ഡ് ബാങ്കിന് ആറ് റഷ്യന്‍ ബാങ്കുകളുമായാണ് കൂട്ടുകെട്ടുള്ളത്. റഷ്യയിലെ എംടിഎസ് ബാങ്കുമായാണ് എച്ച്ഡിഎഫ്സി ബാങ്കിന് സഹകരണമുള്ളത്.
റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിന് രൂപയില്‍ ഇടപാട് നടത്താന്‍ വഴിയൊരുക്കുന്നതാണ് വോസ്ട്രോ അക്കൗണ്ട്. അക്കൗണ്ട് വഴി ഇന്ത്യന്‍ കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്.
ഉദാഹരണത്തിന്, ഒരു റഷ്യന്‍ കമ്പനി അതിന്റെ പേരില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യന്‍ ബാങ്കിനെ സമീപിക്കുകയാണെങ്കില്‍ അക്കൗണ്ട് തുറക്കുന്ന ബാങ്ക് കമ്പനിയുടെ വോസ്ട്രോ അക്കൗണ്ടായി അതിനെ കണക്കാക്കും.
ഒരു ഇന്ത്യന്‍ ഇറക്കുമതിക്കാരന് വിദേശ വ്യാപാരിക്ക് പണം നല്കുമ്പോള് തുക വോസ്ട്രോ അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യും. അതുപോലെതന്നെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്കാരന് പണം നല്കേണ്ടിവരുമ്പോള് തുക വോസ്ട്രോ അക്കൗണ്ടില്‍നിന്ന് കുറയ്ക്കുകയും കയറ്റുമതിക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ഇടുകയുമാണ് ചെയ്യുക.
രൂപയുടെ അന്താരാഷ്ട്ര വ്യാപാരം സാധ്യമാക്കി വിദേശ വ്യാപാരം മെച്ചപ്പെടുത്താന്‍ 2022 ജൂലായിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംവിധാനം അവതരിപ്പിച്ചത്. റുപ്പി വോസ്ട്രോ അക്കൗണ്ടുകള്‍ ഇന്ത്യന്‍ ബാങ്കില്‍ ഒരു വിദേശ സ്ഥാപനത്തിന്റെ ഫണ്ട് രൂപയിലാണ് സൂക്ഷിക്കുക.
യുഎസ് ഡോളറിന്റെ ആധിപത്യം ഒഴിവാക്കി അതിര്‍ത്തികടന്നുള്ള വ്യാപാരം സുഗമമാക്കാന്‍ രൂപയിലുള്ള ഇടപാട് സാധ്യമാക്കുന്ന പ്രത്യോക വോസ്ട്രോ അക്കൗണ്ട് പ്രയോജനകരമാകും. ഇതിനായി രാജ്യത്തെ ബാങ്കുകള്‍ തങ്ങളുടെ വിദേശ ഇടപാടുകാരുമായി ബന്ധപ്പെടുകയാണ് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല