
സ്വന്തം ലേഖകൻ: രാജ്യത്ത് വിദേശ സ്കൂളുകളുടെ പുതിയ ശാഖകൾ തുടങ്ങാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി. ഇതോടെ ഒരേ ഗവർണറേറ്റുകളിൽ ഒന്നിൽ കൂടുതൽ വിദേശസ്കൂളുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഹവല്ലി, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ പുതിയ ശാഖകൾ ആരംഭിക്കുന്നതിന് അനുമതി നൽകണമെന്ന് വിദേശ സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇത് കണക്കിലെടുത്തും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യം പരിഗണിച്ചുമാണ് പുതിയ ശാഖകൾക്ക് അനുമതി നൽകുന്നത് എന്നാണ് സൂചന. പുതുതായി തുറക്കുന്ന ശാഖകളുടെ ലൊക്കേഷൻ മറ്റു വിശദാംശങ്ങൾ എന്നിവ വിദേശ സ്കൂളുകളിൽ നിന്ന് വിദ്യാഭ്യാസമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിച്ചതിന് ശേഷമാകും അന്തിമ അനുമതി നൽകുക.
ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ കുവൈത്തിൽ ഉള്ളതിനാൽ സ്കൂളുകൾക്ക് കൂടുതൽ ശാഖകൾ വരുന്നത് ഇവർക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നു. താമസസ്ഥലങ്ങളുടെ അടുത്ത് സ്കൂളുകൾ ആരംഭിക്കുന്നതോടെ മലയാളികൾക്കും ആശ്വാസമാകും.
അതേസമയം, അറബ് സ്കൂളുകൾക്കും സർവകലാശാലകൾക്കും ശാഖകൾ തുടങ്ങാനുള്ള ആവശ്യം മന്ത്രാലയം തള്ളി. മതം, ഭാഷ, അറബ് സംസ്കാരം എന്നിവ പഠിപ്പിക്കാൻ അറബ് സ്കൂളുകൾക്ക് കുവൈത്തിൽ നിലവിലുള്ള പാഠ്യപദ്ധതി മതിയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
കുവൈത്ത് നടപ്പിലാക്കിയ ചട്ടങ്ങളുടെ ആവശ്യകത പാലിക്കുന്നില്ലെന്ന് കണക്കിലെടുത്ത് കുവൈത്തിൽ അറബ് സർവകലാശാലകളുടെ സ്വകാര്യ ശാഖകൾ തുറക്കുന്നതും കൗൺസിൽ ഓഫ് പ്രൈവറ്റ് യൂനിവേഴ്സിറ്റി വിസമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല