സ്വന്തം ലേഖകൻ: ഇമിഗ്രേഷൻ ക്ലിയറൻസിനും ഓൺ അറൈവൽ വീസയ്ക്കുമായി ബാങ്കോക്ക് വിമാനത്താവളത്തില്‍ ഈയിടെയായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ തിരക്കിനെക്കുറിച്ചുള്ള പരാതികള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയിലും മറ്റും നിറഞ്ഞിരുന്നു. നീണ്ട ക്യൂ ഒഴിവാക്കാനായി പുതിയ സംവിധാനം ഒരുക്കുകയാണ് ഇന്ത്യയിലെ തായ്‌ലൻഡ് എംബസി.
ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതല്‍ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ തായ്‌ലൻഡ് വീസ ലഭിക്കുമെന്ന് ഇന്ത്യയിലെ തായ്‌ലൻഡ് അംബാസഡർ പട്ടരത് ഹോങ്‌ടോംഗ് പ്രസ്താവിച്ചു.
“തായ്‌ലൻഡിൽ മാത്രമല്ല, എല്ലാ വിമാനത്താവളത്തിലും ഇത് സ്വാഭാവികമാണ് . അതിർത്തികൾ തുറക്കുമ്പോൾ, രാജ്യത്തേക്ക് വരുന്ന സന്ദർശകരുടെയോ ടൂറിസ്റ്റുകളുടെയോ യഥാർത്ഥ എണ്ണം ആർക്കും പ്രവചിക്കാനാവില്ല. അതുകൊണ്ടാണ് ഇന്ത്യക്കാർക്ക് എംബസിയിൽ നിന്ന് വീസ നേടാന്‍ ഞങ്ങൾ അവരോടു പറയുന്നത്. തായ്‌ലൻഡിലേക്ക് പോകുന്നതിന് മുൻപ് കോൺസുലേറ്റ് ജനറലിനെ സമീപിക്കുക, അത് ഏറെ സഹായകരമാകും” തായ് അംബാസഡർ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.
വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ബാങ്കോക്ക് വിമാനത്താവളത്തിലെ ജീവനക്കാരെ വർധിപ്പിച്ചും തിരക്ക് നിയന്ത്രിക്കാൻ തായ്‌ലൻഡ് ശ്രമിക്കുന്നുണ്ട്.
വിനോദസഞ്ചാരികൾക്കുള്ള വാക്‌സിൻ സർട്ടിഫിക്കറ്റുകളും പരിശോധനാ ഫലങ്ങളും പോലുള്ള നിർബന്ധിത കോവിഡ് ആവശ്യകതകളെല്ലാം കുറച്ചുമുന്‍പേ രാജ്യം ഉപേക്ഷിച്ചിരുന്നു. അതിനുശേഷം, ബാങ്കോക്ക് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വന്‍ വര്‍ധനവാണ് ഉണ്ടായത്. നീണ്ട ക്യൂ നേരിടുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇമിഗ്രേഷൻ കൗണ്ടർ.
അതേസമയം, തായ്‌ലൻഡിലെത്തുന്ന വിദേശ യാത്രക്കാർക്കായി വീസ ഔട്ട്‌സോഴ്‌സിംഗ് സേവന ദാതാക്കളായ വിഎഫ്എസ് ഗ്ലോബൽ, ഇവീസ ഓൺ അറൈവൽ (EVOA) സേവനവും നല്‍കുന്നുണ്ട്. EVOA ഉടമകൾക്ക് തായ്‌ലൻഡിലെ പ്രധാന വിമാനത്താവളങ്ങളിലെ പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും. എക്‌സ്‌പ്രസ് ഇവീസ ഓൺ അറൈവൽ സംവിധാനം വഴി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളിൽ അംഗീകാരം നേടാനാവും.
ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് 17 വരെ, ഏകദേശം 3.78 ദശലക്ഷം വിനോദസഞ്ചാരികൾ തായ്‌ലൻഡിൽ എത്തിയതായാണ് കണക്ക്. മലേഷ്യ, ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. തായ്‌ലൻഡ് യാത്ര ചെയ്യാൻ കൂടുതൽ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി, നവംബർ 25 മുതൽ 27 വരെ ന്യൂഡൽഹിയിൽ വെച്ച് തായ്‌ലൻഡ് ‘അമേസിംഗ് തായ്‌ലൻഡ് ഫെസ്റ്റ് 2022’ സംഘടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല