സ്വന്തം ലേഖകൻ: ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും മാച്ച് ടിക്കറ്റും ഹയ്യാ കാർഡുമില്ലാതെ ചൊവ്വാഴ്ച മുതൽ ഖത്തറിൽ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് മത്സരങ്ങളുടെ പ്രീക്വാർട്ടർ പൂർത്തിയാവുമ്പോഴാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾക്കും പൗരന്മാർക്കും ഖത്തറിലെത്താനുള്ള വാതിലുകൾ തുറന്നുനൽകുന്നത്.
അതേസമയം, മാച്ച് ടിക്കറ്റുള്ള ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യാ കാർഡിന് അപേക്ഷിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾക്ക് പുറമെ വിവിധ ഇടങ്ങളിൽ നടക്കുന്ന, ലോകകപ്പിന്റെ ആഘോഷങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമായാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും താമസക്കാരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നത്.
വിമാനത്താവളങ്ങൾ വഴി:
ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും ആകാശമാർഗം ചൊവ്വാഴ്ച മുതൽ തന്നെ ഹയ്യാകാർഡും മാച്ച് ടിക്കറ്റുമില്ലാതെ ഖത്തറിൽ പ്രവേശനം ആരംഭിച്ചു.
കരമാർഗം ബസ് വഴി:
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ബസ് വഴിയെത്തുന്നവർക്ക് അബൂസംറ അതിർത്തി വഴി ഖത്തറിൽ പ്രവേശിക്കാം. പതിവ് പോലെ, സന്ദർശകർക്ക് ഫീസില്ലാതെ പാർക്കിങ്ങിന് സൗകര്യമുണ്ട്.
സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ:
സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് ഡിസംബർ എട്ട് മുതലാണ് ഹയ്യാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, 12 മണിക്കൂർ മുമ്പ് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴി അനുമതിക്ക് അപേക്ഷിക്കണം. വാഹന പെർമിറ്റിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല