
സ്വന്തം ലേഖകൻ: ബഹ്റൈന്‍റെ ദേശീയ ദിനം പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 16, 17 തിയതികളിൽ മന്ത്രാലയങ്ങൾക്കും, സർക്കാർ, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 16,17 തിയതികൾ പൊതു അവധി ദിനങ്ങളായതിനാൽ പകരം 18,19 തിയതികളിലും അവധി നൽകും.
അതിനിടെ ബഹ്‌റൈനില്‍ ഇടിയോടും കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. കടലില്‍ പോകുന്നവരോടും പൊതുജനങ്ങളോടും വേണ്ട മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം, സൗദിയുടെ മധ്യ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഖഫ്ജിയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. രാജ്യത്ത് ശൈത്യത്തിന്റെ മുന്നോടിയായാണ് മഴ പെയ്തത്.
വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശക്തമായ മഴ ഉണ്ടായിരുന്നു. ഖഫ്ജി, നാരിയ, ജുബൈല്‍, ഹഫര്‍ബാത്തിന്‍, ദര്‍ഇയ, മുസാഹ്മിയ ശഖ്‌റാ ഭാഗങ്ങളില്‍ നല്ല മഴയാണ് അനുഭവപ്പെട്ടത്. മധ്യ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ ശീതക്കാറ്റും അനുഭവപ്പെടുന്നുണ്ട്.
കുവൈത്തിലും ഇടിയോടു കൂടിയ മഴ പെയ്തിരുന്നു. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങള്‍ മണിക്കൂറുകളാണ് റോഡില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്തു തുടങ്ങിയ കനത്ത മഴയില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളം കയറിയ നിലയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല