
സ്വന്തം ലേഖകൻ: ജിസിസി ലെെസൻസ് കെെവശം ഉള്ള ഒരാൾക്ക് സൗദിയിലെ ഡ്രൈവിങ് ലൈസൻസ് ഇല്ലെങ്കിലും വാഹനമോടിക്കുന്നതിന് യാതൊരു തടസവുമുണ്ടായിരിക്കില്ല. യുഎഇയുടെയോ മറ്റു ജിസിസി രാജ്യങ്ങളുടെയോ സാധുവായ ഡ്രൈവിങ് ലൈസൻസ് അയാളുടെ കെെശം ഉണ്ടെങ്കിൽ സൗദിയിൽ വാഹനം ഓടിക്കാൻ സാധിക്കും.
സൗദി ട്രാഫിക് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സേവന പോർട്ടലായ അബ്ഷർ പ്ലാറ്റ്ഫോമിൽ ഇതുമായി ബന്ധപ്പെട്ട പുതിയ സേവനം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നവംബറിൽ ആണ് ഇതുമായി ബന്ധപ്പെട്ട കാര്യം ആരംഭിച്ചത്.
ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കെല്ലാം ആ രാജ്യം നൽകുന്ന ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനങ്ങൾ ഓടിക്കാൻ സാധിക്കും. വാഹനങ്ങൾ വാടകക്ക് എടുക്കുന്നതിന് ഈ ലെെസൻസ് കാണിച്ചാൽ മതിയാകും. സൗദിയിൽ കാറുകൾ വാടകയ്ക്ക് നൽക്കുന്ന കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.
കാർ വാടകയ്ക്ക് എടുക്കുന്ന ഏജൻസി ചോദിക്കുന്ന രേഖകൾ നൽകണം. യുഎഇ റെസിഡന്റാണെങ്കിൽ ഒറിജിനൽ എമിറേറ്റ്സ് ഐഡി, ഇവിടെ കാണിക്കണം. മറ്റു ഏത് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ആണെങ്കിലും അവരുടെ ഐഡി സമർപ്പിക്കണം. കൂടാതെ ഇവർ എല്ലാം അതാത് രാജ്യത്തെ അവരുടെ ഡ്രൈവിങ് ലൈസൻസ് കാണിക്കണം. കൂടാതെ സൗദിയിലേക്കെടുത്ത വീസയുടേ കോപ്പി, പണം അടച്ചതിന്റെ രസീത്, എന്നിവ കാർ വാടകയ്ക്കെടുക്കുന്നവർ ഏജൻസിയിൽ സമർപ്പിക്കണമെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.
സൗദി ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 42ൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പറയുന്നുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് മാത്രമാണ് ഇത്തരം ലൈസൻസുകൾ സൗദിയിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പ്രസ്തുത ലൈസൻസ് കാലവധി ഈ ഒരു വർഷത്തിനുള്ളിൽ തീരുകയാണെങ്കിൽ അതുവരെ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല