
സ്വന്തം ലേഖകൻ: ന്യൂയോര്‍ക്കില്‍ ട്രെയിന്‍ യാത്രക്കാരനെ സഹയാത്രികര്‍ ശ്വാസം മുട്ടിച്ചു കൊന്നു. ട്രെയിനില്‍ ബഹളംവെക്കുകയും മറ്റു യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാണെന്നാണ് വിശദീകരണം. മുപ്പത് വയസ്സു തോന്നിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരും മറ്റുവിവരങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരനായ ഒരു മാധ്യമപ്രവർത്തകൻ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. നോര്ത്ത്ബൗണ്ടിലേക്കുള്ള ട്രെയിനില്‍ കയറിയ ഇയാള്‍ യാത്രക്കാര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തുകയും മറ്റു യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്തെന്നാണ് യാത്രക്കാർ പറയുന്നത്. തുടര്‍ന്ന് സഹയാത്രികന് ഇയാളെ തടയാനായി കഴുത്തിനു പിടിച്ചു. മറ്റു യാത്രക്കാരും ഇയാള്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്നുണ്ടായ പിടിവലിക്കൊടുവില്‍ സംഭവസ്ഥലത്തു തന്നെ ഇയാള്‍ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ 24 വയസ്സുകാരനായ യാത്രക്കാരനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇയാളുടെ പേരില്‍ കേസെടുത്തിട്ടില്ല. കൊല്ലപ്പെട്ട യുവാവ് ശല്യം ചെയ്തതോടെ മറ്റു യാത്രക്കാര്‍ പരിഭ്രാന്തരായെന്നും അതിനാലാണ് ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് യാത്രക്കാരന്റെ വിശദീകരണം. യാത്രക്കാര്‍ക്ക് ഇയാളെ കൊല്ലണമെന്നുള്ള ഉദ്ദേശമില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല