
സ്വന്തം ലേഖകൻ: തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായി വീശിയടിച്ച കാറ്റും മഴയും രാജ്യത്തെമ്പാടും ഗതാഗത തടസ്സത്തിനിടയാക്കി. മിക്ക പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതാണ് ഗതാഗതം തടസ്സപ്പെടാനിടയാക്കിയത്. ദിവസങ്ങൾക്കു മുമ്പുതന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ സുരക്ഷ സംവിധാനങ്ങൾ സജ്ജമായിരുന്നു. കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും കോസ്റ്റ്ഗാർഡ് വിലക്കേർപ്പെടുത്തിയിരുന്നു.
അതുകൊണ്ടുതന്നെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ദുഷ്കര കാലാവസ്ഥ പരിഗണിച്ച് രാജ്യത്തെ സ്കൂളുകളും കോളജുകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചു. അതിനാൽ ഗതാഗതം വളരെയേറെ കുറയ്ക്കാൻ സാധിച്ചു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളടക്കം പലയിടത്തും വെള്ളക്കെട്ടിൽ കുടുങ്ങിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വീടുകളിൽ പലയിടത്തും വെള്ളം കയറി.
താഴത്തെ നിലയിൽ വെള്ളം കയറിയാൽ ഇലക്ട്രിക് ഉപകരണം ഓഫ് ചെയ്യാനും മുകൾനിലയിലേക്ക് താമസം മാറാനും അധികൃതർ നിർദേശിച്ചിരുന്നു. മിക്ക റോഡുകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ശൈഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റ് റൗണ്ട് എബൗട്ട് ടണൽ 6-14, ബൂരി ടണൽ, അൽഖത്തേ സ്ട്രീറ്റ് ടണൽ, ശൈഖ് സൽമാൻ സ്ട്രീറ്റ്, ഇസാ ടൗൺ ഗേറ്റ് ടണൽ, എന്നിവിടങ്ങളിലെല്ലാം മഴവെള്ളം കെട്ടിക്കിടന്നതിനാൽ ചൊവ്വാഴ്ച ഉച്ചവരെ ഗതാഗതം തിരിച്ചുവിട്ടു.
വെള്ളക്കെട്ട് ഒഴിവാക്കാനായി പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റുകയായിരുന്നു. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ നേരത്തെതന്നെ ക്രമീകരിച്ചിരുന്നു. അസ്ഥിര കാലാവസ്ഥയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തെ നേരിടുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള പ്രത്യേക കമ്മിറ്റിയുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു.
പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ഹസൻ അൽ ഹസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ മന്ത്രാലയ പ്രതിനിധികളും അനുബന്ധ അതോറിറ്റി പ്രതിനിധികളും സംബന്ധിച്ചു. മഴ, കാറ്റ് മുതലായവ മൂലമുണ്ടാകുന്ന അവസ്ഥകൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശ പ്രകാരം ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസംകൂടി അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ, കിന്റർഗാർട്ടനുകൾ, എന്നിവക്കെല്ലാം അവധി ബാധകമായിരിക്കും. ബുധൻ, വ്യാഴം അവധിക്കുശേഷം രണ്ടുദിവസം സാധാരണ അവധിയാണ്.
അതിനുശേഷം ഏപ്രിൽ 21 ഞായറാഴ്ച മുതൽ അധ്യയനം ആരംഭിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനും വൃത്തിയാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല