1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ വീസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ റെസിഡന്‍സി നിയമം തയ്യാറായതായും അത് നിലവില്‍ ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു. നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരേ വിപുലമായ സുരക്ഷാ കാമ്പയിന്‍ നടക്കുന്ന ഖൈത്താനില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വീസ നയത്തിന്റെ ഭാഗമായി പ്രവാസികള്‍ക്കുള്ള വീസിറ്റ് വീസകള്‍ക്ക് വീണ്ടും അനുമതി നല്‍കും. എന്നാല്‍ പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വീസിറ്റ് വീസയുടെ കാര്യത്തില്‍ നടപ്പിലാക്കും. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വീസ നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതിനിടെ, റെസിഡന്‍സി നിയമത്തിന്റെ ലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമലംഘകരെ ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പെയ്നുകള്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സജീവമായി നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ മേല്‍നോട്ടത്തില്‍ ഖൈത്താനില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകള്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. പ്രത്യേക സുരക്ഷാ സേനയുടെ പിന്തുണയോടെയും വനിതാ പോലീസിന്റെ പങ്കാളിത്തത്തോടെയും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പൊതു സുരക്ഷാ വിഭാഗം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിയത്.

ഖൈത്താനില്‍ നടത്തിയ പരിശോധനകളില്‍ 2,831 ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ നോട്ടീസ് നല്‍കി. ഒളിവിലുള്ളവരും അറസ്റ്റ് വാറണ്ടുള്ളവരുമടക്കം 34 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിയമലംഘനങ്ങള്‍ നടത്തിയ 22 വാഹനങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ, താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുകയായിരുന്ന 17 പേരെയും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.

ശെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഫര്‍വാനിയയില്‍ നടന്ന സമാനമായ പരിശോധനാ കായമ്പയിനില്‍ട്രാഫിക്, റെസ്‌ക്യൂ, പബ്ലിക് സെക്യൂരിറ്റി, സ്പെഷ്യല്‍ ഫോഴ്സ്, വനിതാ പോലീസ് മേഖലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഈ കാമ്പെയ്നിന്റെ ഫലമായി 2,833 ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കണ്ടെത്തി ടിക്കറ്റുകള്‍ നല്‍കി. തിരിച്ചറിയല്‍ രേഖകളില്ലാത്ത ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.