1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2024

സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഈവിനിങ് ഷിഫ്റ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി. കുവൈത്ത് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്കുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷനെ കാബിനറ്റ് ചുമതലപ്പെടുത്തി. അല്‍ സിയാസ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാര്‍ ഏജന്‍സികളില്‍ സായാഹ്ന ജോലി സമ്പ്രദായം നടപ്പാക്കുന്നത് സംബന്ധിച്ച കമ്മീഷന്റെ നിര്‍ദ്ദേശം സിവില്‍ സര്‍വീസ് കമ്മീഷന്‍ തലവന്‍ ഡോ. ഇസ്സാം അല്‍ റുബൈയാന്‍ കാബിനറ്റില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ അവലോകനത്തിന് ഒടുവിനാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാന്‍ സിവില്‍ സര്‍വീസ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. പൊതുമേഖലയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, നടപടിക്രമങ്ങള്‍ ലളിതമാക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ മികച്ചതാക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് കാബിനറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ വകുപ്പുകളിലെ സായാഹ്ന ജോലി സമ്പ്രദായത്തിന് വേറെയും ധാരാളം ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും രാവിലത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ ഇടപാടുകള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനുകള്‍ നല്‍കാനും ഇത് ഉപകരിക്കും.

2024 ഡിസംബര്‍ 21 മുതല്‍ 2025 ജനുവരി 3 വരെ കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കാര്യക്ഷമമായും വിജയകരമായും സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തയ്യാറെടുപ്പുകളും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍, യുവജനകാര്യ സഹമന്ത്രിയും ചാമ്പ്യന്‍ഷിപ്പിന്റെ ഹയര്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരിയും സ്‌പോര്‍ട്‌സ് പബ്ലിക് അതോറിറ്റിയിലെ നേതാക്കളും കാബിനറ്റ് മുമ്പാകെ വിശദീകരിച്ചു.

ഇക്കാര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് അല്‍ മുതൈരി പറഞ്ഞു. കുവൈത്തിന്റെ ആദരണീയമായ പ്രശസ്തിക്കും പദവിക്കും യോജിച്ച വിധത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് ഗേറ്റ് സംവിധാനങ്ങള്‍, ടിക്കറ്റിംഗ്, ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള ഒരു അന്താരാഷ്ട്ര കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി അദ്ദേഹം വെളിപ്പെടുത്തി. ഖത്തറില്‍ ഫിഫ ലോകകപ്പ് നടത്തി പേരെടുത്ത സ്ഥാപനമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 18 സുപ്രധാന റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള കരാറുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയവും റോഡ്സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ടിനായുള്ള പൊതു അതോറിറ്റിയും പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അല്‍-മഷാന്‍ അറിയിച്ചു. ബന്ധപ്പെട്ട സര്‍ക്കാരില്‍ നിന്നും മേല്‍നോട്ട അധികാരികളില്‍ നിന്നും ആവശ്യമായ എല്ലാ അനുമതികളും നേടിയതായും മന്ത്രി സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.