സ്വന്തം ലേഖകൻ: മഹാ കുംഭമേളയിൽ എത്തി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്. ഗംഗയില്‍ പൂജ നടത്തിയ ശേഷമാണ് സ്‌നാനം നടത്തിയത്. ഹിന്ദു പാരമ്പര്യം അനുസരിച്ച് ഏറെ പ്രാധാന്യമുള്ള ദിവസമായതിനാലാണ് സ്‌നാനത്തിനായി മോദി ഇന്നേ ദിവസം തിരഞ്ഞെടുത്തത്.
മോദിയുടെ സന്ദർശനം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിട്ടുളളത്. ലഖ്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സൈനിക ഹെലികോപ്റ്ററിലാണ് കുംഭമേള നഗരിയിലെത്തിയത്. തിരക്ക് ഒഴിവാക്കാൻ യോഗി ആദിത്യനാഥിനൊപ്പം ബോട്ടിൽ പ്രത്യേക വഴിയിലൂടെയാണ് സംഗം ഘാട്ടിലെത്തിയത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്നു. മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും കുംഭമേളയിലെത്തി സ്നാനം ചെയ്തിരുന്നു. ജനുവരി 23 ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 മഹാശിവരാത്രി ദിവസം അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല