സ്വന്തം ലേഖകൻ: ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതല്‍ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാല്‍, കടുത്ത നടപടിയിലേക്ക് നീങ്ങുന്നതില്‍ ദുഃഖമുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. ഒട്ടും മനസോടെയല്ല ഞാന്‍ ഈ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. എന്നാല്‍, കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാന്‍ ഈ തീരുമാനമെടുക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കുന്നതിന് ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള സാധ്യതയും ഞാന്‍ പരിശോധിക്കും. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ക്കൊപ്പം ഒരു ഭീഷണിയും ട്രംപ് മുന്നോട്ട് വയ്ക്കുന്നുണ്ട്. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദേശമെങ്കില്‍ പിന്നെ ആ രാജ്യം ബാക്കിയുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. തന്നെ വധിക്കുകയാണെങ്കില്‍ ഇറാന്‍ എന്ന രാജ്യം തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിര്‍ദേശവും ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല