![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-07-173341-640x385.png)
സ്വന്തം ലേഖകൻ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യു.എ.ഇ.) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് നൂറിലധികം സ്റ്റാഫ് നഴ്‌സ് (പുരുഷന്‍) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
നഴ്‌സിങില്‍ ബി.എസ്‌സി, പോസ്റ്റ് ബി.എസ്‌സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എല്‍.എസ്. (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ്. (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്‌കുലര്‍ ലൈഫ് സപ്പോര്‍ട്ട്), മെഡിക്കല്‍ നഴ്‌സിങ് പ്രാക്ടീസിങ് യോഗ്യതയും വേണം.
വിശദമായ CVയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 18-നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.
അബുദാബി ആരോഗ്യവകുപ്പിന്റെ (DOH) മെഡിക്കല്‍ പ്രാക്ടിസിങ് ലൈസന്‍സ് (രജിസ്‌ട്രേഡ് നഴ്‌സ്) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടണം. അബുദാബിയിലെ വിവിധ മെയിന്‍ലാന്‍ഡ് ക്ലിനിക്കുകള്‍ (ആഴ്ചയില്‍ ഒരുദിവസം അവധി) ഇന്‍ഡസ്ട്രിയല്‍ റിമോട്ട് സൈറ്റ്, ഓണ്‍ഷോര്‍ (മരുഭൂമി) പ്രദേശം, ഓഫ്‌ഷോര്‍, ബാര്‍ജ്/ദ്വീപുകളിലെ ക്ലിനിക്കുകളില്‍ (ജലാശയത്തിലുളള പ്രദേശങ്ങള്‍) സൈക്കിള്‍ റോട്ടേഷന്‍ വ്യവസ്ഥയില്‍ പരമാവധി 120 ദിവസംവരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും.
5,000 ദിര്‍ഹം ശമ്പളവും ഷെയേര്‍ഡ് ബാച്ചിലര്‍ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇന്‍ഷുറന്‍സ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.
ഫോണ്‍: 0471-2770536, 539540577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802012345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല