
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിങ് മേഖലകളിലേക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് സാധ്യത ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക് , ദ മൈഗ്രേഷൻ ഏജൻസി) ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ അജിത് കൊളശ്ശേരി, ദ മൈഗ്രേഷൻ ഏജൻസിയുടെ മാനേജിങ് ഡയറക്ടർ സാറാ താപ്പ എന്നിവര്‍ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ന്യൂ സൗത്ത് വെയിൽസിലെ വയോജന പരിപാലനം, നഴ്സിങ് മേഖലകളിലുള്ള വിദഗ്ധരുടെ കുറവ് പരിഹരിക്കുന്നതിനായി കേരളത്തിൽ നിന്നുളള പ്രഫഷനലുകളെ പരിശീലിപ്പിച്ച് റിക്രൂട്ട്ചെയ്യുകയാണ് ലക്ഷ്യം. ന്യൂ സൗത്ത് വെയിൽസ് സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്മെന്റ് എൻഎസ്‌ഡബ്ല്യുവിന്റെ പിന്തുണയോടെയാണ് റിക്രൂട്ട്മെന്റ്. കെ-ഡിസ്ക് എക്സിക്യുട്ടീവ് ഡയറക്ടർ പി.എം. റിയാസ്, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സാറാ താപ്പ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ഓസ്ട്രേലിയയിലേക്ക് നിരവധി അവസരങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് ധാരണാപത്രമെന്ന് അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു.
ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലെ ഓസ്ട്രേലിയൻ പവിലിയനിൽ നടന്ന ധാരണാപത്ര കൈമാറ്റ ചടങ്ങില്‍ ചെന്നൈയിലെ ഓസ്ട്രേലിയന്‍ ഡെപ്യൂട്ടി കോൺസുൽ ജനറൽ ഡേവിഡ് എഗ്ലസ്റ്റൺ, ന്യൂ സൗത്ത് വെയിൽസ് പ്രതിനിധികളായ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മിഷണര്‍ മാലിനി ദത്ത്, ഇന്റര്‍നാഷനല്‍ എജ്യൂക്കേഷന്‍ (ഇന്ത്യ) ഡയറക്ടർ, സുചിത ഗോകർൺ, നോർക്ക വകുപ്പ് അഡീഷനൽ സെക്രട്ടറി ബി. സുനിൽകുമാർ, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി ടി എന്നിവരും ധാരണാപത്ര കൈമാറ്റ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലോകോത്തരമായ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളും അത്യാധുനിക ആരോഗ്യസൗകര്യങ്ങളുമുളള ന്യൂ സൗത്ത് വെയില്‍സില്‍ നിലവില്‍ 18,000 ത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് ജോലിചെയ്യുന്നത്. 2036 ഓടെ ഇത് 50,000 മായി ഉയരുമെന്നും മാലിനി ദത്ത് അഭിപ്രായപ്പെട്ടു. ടെക്നോളജി, എഞ്ചിനീയറിങ്, ട്രേഡ് മേഖലകളിലെ കേരളത്തില്‍ നിന്നുളള ഉദ്യോഗാർഥികളെ ഓസ്ട്രേലിയൻ തൊഴിൽസാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും സാറാ താപ്പയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല