ചാരൂംമൂട്: മലയാള സാഹിത്യത്തില്‍ ശ്രദ്ധേയനും പത്രപ്രവര്‍ത്തകനുമായ കാരൂര്‍ സോമനെ മാവേലിക്കര എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. പുരോഗമന കലാസാഹിത്യസംഘം ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. ചുനക്കര ജനാര്ദ്ദനന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പണ്ഡിതനും വിമര്‍ശകനുമായ പ്രൊഫ.പ്രയാര്‍ പ്രഭാകരന്, പ്രമുഖ നോവലിസ്റ്റ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ചു സമൂഹവും സാഹിത്യവും എന്ന വിഷയത്തെപ്പറ്റി സെമിനാറും സംഘടിപ്പിച്ചിരുന്നു. കാരൂര്‍ സോമന് നന്ദി പറഞ്ഞു.
ഇന്ന് വ്യവസായത്തിന്റെ പേരില്‍ സാമ്രാജ്യത്വശക്തികള്‍ ഇന്‍ഡ്യയെ ഒരു കോളനിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ സാഹിത്യകാരന്മാര് മനസ്സിലാക്കേണ്ടത് സാഹിത്യം അവന്റെ സാമ്രാജ്യമാണ്. സാഹിത്യത്തിന്റെ ഉടമകളാണവര്‍. നല്ല സാഹിത്യകാരന്മാരെ തട്ടി കളിക്കാന്‍ ഒരു ശക്തിക്കുമാവില്ല. രചനയും ആസ്വാദനവും ഒത്തുചേരുമ്പോഴാണ് നല്ല സാഹിത്യകൃതികള്‍ പുറത്തു വരുന്നത്. ആസ്വാദനത്തിന്റെ ആവിഷ്ക്കാരമാണ് വിമര്‍ശനം. മലയാള സാഹിത്യത്തില്‍ കാരൂരിനെപ്പോലുള്ള ബഹുമുഖ പ്രതിഭകള്‍ വിരളമാണ്. സാഹിത്യത്തില്‍ മാത്രമല്ല ശാസ്ത്ര-കായിക രംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. കാലത്തിന്റെ എതിര്‍പ്പുകളും കലര്‍പ്പുകളും ഏറ്റുവാങ്ങി സമൂഹത്തോട് ഇടഞ്ഞുനില്‍ക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചെറുപ്പത്തില്‍ പോലീസ്സിനെ കേന്ദ്രമാക്കി ഒരു നാടകം അവതരിപ്പിച്ചത്. നക്സല്‍ ബന്ധം അരോപിച്ച് അറസ്റ്റ് ചെയ്ത് പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഒരു നോട്ടപ്പുള്ളിയായ എഴുത്തുകാരനായി ഇന്നും തുടരുന്നതില്‍ പ്രൊഫ. പ്രയാര്‍ പ്രഭാകരന് അഭിനന്ദനമറിയിച്ചു.
സാമൂഹ്യജീവിതത്തിന്റെ പ്രതിഫലനമാണ് സാഹിത്യത്തിനാധാരം. സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ദര്‍ശനബോധമുള്ളവനായിരിക്കണം എഴുത്തുകാരന്. ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ മാത്രമല്ല കേരളത്തിലെ ആനുകാലികങ്ങളിലും ഓണപ്പതിപ്പുകളിലും കാരൂരിന്റെ രചനകള്‍ നിറഞ്ഞു നില്ക്കുന്നു. നാല് ദശാബ്ദങ്ങളിലേറെയായി മലയാള സംസ്കാരത്തിനൊപ്പം സഞ്ചരിക്കുന്നത് കാണുമ്പോള്‍ അതീവ സന്തോഷമുണ്ടെന്ന് ഓണക്കൂര്‍ അറിയിച്ചു. ചടങ്ങില്‍ കാരൂര്‍ സോമന്റെ പേഴ്സണല്‍ വെബ്സൈറ്റായ www.karursoman.com ന്റെ ഉദ്ഘാടനവും ഓണക്കൂര്‍ നിര്‍വഹിച്ചു.
സാഹിത്യം എന്ന പദത്തിന്റെ അര്മറിയുന്നവര് ഇന്ന് ചുരുക്കമാണ്. അതിന്റെ അര്‍ത്ഥവും ആഴവുമറിയില്ലെങ്കിലും സാഹിത്യകാരനായി പേരെടുത്താല്‍ മതിയെന്നാണ് ചിലരുടെ പക്ഷം. അതിനുള്ള അവസരങ്ങള്‍ മാധ്യമങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. സാഹിത്യം എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഹൃദയാനുഭൂതികളുടെ ചേര്‍ച്ചയാണ്. ഇത് ചോര്‍ന്നുപോകുന്നുണ്ടോ എന്നത് ഒരാത്മപരിശോധന ഇന്നത്തെ എഴുത്തുകാര്‍ നടത്തുന്നത് നന്നായിരിക്കും. ഈ ചേര്‍ച്ച വായനയില്‍ പ്രതിഫലിക്കാറുണ്ട്. നല്ല സാഹിത്യകൃതികള്‍ അറിവും ആനന്ദവും ചിന്തയും സൗന്ദര്യവും ആശ്വാദിക്കുന്ന ഒരനുഭവമാണ് വായനയില്‍ നല്‍കുന്നത്. ആ വായനയില്‍ മനോഹരങ്ങളായ ശില്പങ്ങള് നമ്മല് തീര്‍ക്കാറുണ്ട്. ആ ശില്പവാതായനത്തിലെ വിസ്മയവിഭവങ്ങളാണ് ഭാഷ, സൗന്ദര്യം, ആദര്‍ശശുദ്ധി, കഥാപാത്രങ്ങള്‍ മുതലായവ.
അങ്ങനെയുള്ള കൃതികള്‍ നമ്മുടെ ആത്മമിത്രങ്ങളായിരിക്കുമെന്ന് കാരൂര്‍ സോമനറിയിച്ചു.ചടങ്ങില്‍ കവികളും കലാസാംസ്കാരിക നായകന്മാരുമായ ജി. മധുസൂധനന് നായര്‍, കറ്റാനം ഓമനക്കുട്ടന്, രാജന് കൈലാത്ത്, എം. ശാമുവേല്‍, എം.ആര്.സി. നായര്‍, എന്‍. ഷെരീഫ്, വഞ്ചിക്കുന്നം ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു. പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി എം. ജോഷ്വാ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല