സ്വന്തം ലേഖകൻ: ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ റിമാൻഡിലുള്ള നടൻ ശ്രീജിത്ത് രവി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. നടന്റെ ജാമ്യാപേക്ഷ കോടതി ഇന്നു തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്നും ഹർജിയിൽ പറയുന്നു.
അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം അനുവദിക്കണമെന്നും ശ്രീജിത്ത് രവി ആവശ്യപ്പെട്ടു. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ അഡീഷനൽ സെഷൻസ് കോടതിയാണു റിമാൻഡ് ചെയ്തത്. നാലു ദിവസം മുൻപ് അയ്യന്തോൾ എസ്എൻ പാർക്കിനു സമീപത്തെ ഫ്ലാറ്റിനു മുന്നിലാണു പോക്സോ കേസിന് ആധാരമായ സംഭവം നടന്നത്. പതിനൊന്നും പതിനാലും വയസ്സുള്ള കുട്ടികൾക്കു മുന്നിൽ ശ്രീജിത്ത് രവി നഗ്നത പ്രദർശിപ്പിച്ചെന്നാണു പരാതി.
ആഡംബര വാഹനത്തിലെത്തിയയാൾ അശ്ലീല പ്രദർശനം നടത്തിയെന്നു കുട്ടികൾ രക്ഷിതാക്കളോടു പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതോടെ രക്ഷിതാക്കൾ വെസ്റ്റ് പൊലീസിനു പരാതി നൽകി. പാർക്കിനു സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ നടനെ തിരിച്ചറിഞ്ഞു
സമാന കേസിൽ മുൻപു പാലക്കാട്ടും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഇതു ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രതിക്കു ജാമ്യം നൽകരുതെന്നു നിലപാടെടുത്തു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 3 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ. അതേസമയം, പ്രതി ചികിത്സയിൽ കഴിയുന്നയാളാണെന്നും മരുന്നു മുടങ്ങിയിരുന്നെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല