![](https://www.nrimalayalee.com/wp-content/uploads/2021/08/Taliban-Afghanistan-New-Press-Release.jpg)
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ സ്വവര്‍ഗാനുരാഗിയെ താലിബാൻ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. ബ്രിട്ടീഷ് മാധ്യമമായ ഐടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഒരാളാണ് ഇയാളെ കൊന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് നിന്നും രക്ഷിക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് ഇയാളുമായി സൗഹൃദം സ്ഥാപിച്ചത്.
മൂന്ന് ആഴ്ചയായി ഇരയായ യുവാവ് ഇവരുമായി ഓൺലൈനിൽ ചാറ്റ് ചെയ്തിരുന്നു. തുടര്‍ന്ന്, കാബൂളിലെത്തി ഇയാളെ കാണാൻ യുവാവ് സമ്മതിക്കുകയായിരുന്നു. എന്നാൽ, പിന്നീടാണ് ഇയാള്‍ താലീബാൻ ഭീകരനാണെന്ന് മനസ്സിലായത്. ആദ്യമായി പരിചയപ്പെട്ട ദിവസം തന്നെ ഇരയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അഫ്ഗാനിലെ ഭിന്നലിംഗക്കാരുടെ സന്നദ്ധ പ്രവര്ത്തകൻ ആര്‍ട്ടെമിസ് അക്ബാരി ഐടിവിയോട് പറഞ്ഞു.
താലിബാൻ അധികാരത്തിൽ എത്തിയത് മുതൽ ഭിന്നലിംഗക്കാര്‍ അഫ്ഗാന് വിടാനുള്ള ശ്രമത്തിലാണ്. താലിബാൻ ഇനിയും ഇത്തരത്തിൽ ആക്രമണങ്ങള്‍ നടത്തുമെന്ന് അക്ബാരി പറഞ്ഞു. താലിബാനികള്‍ ഭിന്നലിംഗക്കാര്‍ക്കിടയിൽ നുഴഞ്ഞ് കയറിയെന്നും അക്ബാരി ആരോപിക്കുന്നു. ഭിന്നലിംഗമെന്ന് ചമഞ്ഞാണ് ഇവര്‍ പലരും കയറിയിരിക്കുന്നത് എന്നും ആരോപിക്കുന്നു.
താലിബാന് ഭരണം തങ്ങള്‍ക്ക് ദുസ്വപ്നമാണെന്ന് അഫ്ഗാനിലെ സ്വവര്‍ഗാനുരാഗിയെ ഉദ്ധരിച്ച് ഇന്‍സൈഡർ റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ ഭരണത്തിൽ തങ്ങളുടെ ഭാവി എങ്ങിനെയാണെന്ന് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. മുൻപ് താലിബാൻ അധികാരത്തിൽ എത്തിയ സമയത്തും ഭീകര സംഘടന സ്വവര്‍ഗാനുരാഗികളെ കൊന്നിരുന്നു.
ജൂലൈ മാസത്തിൽ താലിബാൻ ജഡ്ജി സ്വവര്‍ഗാനുരാഗിയായ വ്യക്തിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഒൻപത് അടി ഉയരത്തിലുള്ള മതില് നിര്‍ത്തി കല്ലെറിഞ്ഞ് കൊല്ലാനാണ് അന്ന് വിധിച്ചതെന്ന് ജര്‍മൻ പത്രമായ ബിൽഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്വവര്‍ഗ്ഗാനുരാഗികളെ ഇവര്‍ ആകര്‍ഷിച്ചിരുന്നത്. മുൻ സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തിൽ സംഭവങ്ങളുണ്ടായിരുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകനെ ഉദ്ധരിച്ച് ഇന്‍സൈഡർ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, താലിബാൻ കാലത്ത് മാത്രമായിരുന്നില്ല ഇത്തരത്തിൽ ഭിന്നലിംഗക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നത് എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. അഷ്രഫ് ഘാനിയുടേയും ഹമീദ് കര്സായിയുടേയും ഭരണകാലത്ത് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ഗ്രിൻഡറിലും വിവിധ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും നുഴഞ്ഞ് കയറിയാണ് പരിശോധന നടത്തിയിരുന്നത്. അതിലൂടെ പലര്‍ക്കും സന്ദേശങ്ങള്‍ അയക്കുകയും, ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തി കൊല്ലുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല