
സ്വന്തം ലേഖകൻ: യുഎഇയിൽ വൈകാതെ യാഥാർഥ്യമാകാൻ പോകുന്ന എയർ ടാക്സി പദ്ധതിയിലേക്ക് ഒരു ചുവടുകൂടി. യുഎഇ വ്യോമ പാതകൾ അടയാളപ്പെടുത്താനും പൈലറ്റുള്ളതും അല്ലാത്തതുമായ പറക്കും ടാക്സികൾക്കും കാർഗോ ഡ്രോണുകൾക്കുമായി നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കാനും തുടങ്ങിയതായി ദുബായ് ലോക സർക്കാർ ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ഏരിയൽ ഇടനാഴികളും നിയന്ത്രണങ്ങളും അടുത്ത 20 മാസത്തിനുള്ളിൽ നിർവചിക്കപ്പെടും.
എയർ ടാക്‌സികളുടെയും കാർഗോ ഡ്രോണുകളുടെയും തടസ്സങ്ങളില്ലാത്ത സഞ്ചാരം ഉറപ്പാക്കുന്നതിന് യുഎഇയിലെ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളെയും ഐക്കോണിക് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് വ്യോമ പാതകൾ. ഈ നാഴികക്കല്ല് കൈവരിക്കുന്നതിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജിസിഎഎ) അഡ്വാൻസ്ഡ് ടെക്നോളജി റിസർച് കൗൺസിൽ (എടിആർസി) സ്ഥാപനങ്ങളും ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും (ടിഐഐ) ആസ്പൈറും എയർ സ്പേസ് മാനേജ്മെന്റിലെ സാങ്കേതിക വൈദഗ്ധ്യം പങ്കിടുന്നതിനുള്ള പങ്കാളിത്തത്തിൽ ഒപ്പുവച്ചു.
റെഗുലേറ്റർമാർ, വ്യവസായ പ്രമുഖർ, ഗവേഷകർ എന്നിവരുൾപ്പെടെ ടിഐഐയുടെ പങ്കാളികളുടെ ശൃംഖലയുമായി ചേർന്ന് സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്ന സമഗ്ര നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കാൻ സഹകരണം ലക്ഷ്യമിടുന്നു. പുതിയ എയർ കോറിഡോറുകൾ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും നൂതനമായ സംവിധാനമൊരുക്കും. പരമ്പരാഗത റോഡ് ശൃംഖലകളിലെ സമ്മർദ്ദം ഒഴിവാക്കുകയും കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.
എയർ ടാക്‌സികൾക്കും ഡ്രോണുകൾക്കുമുള്ള എയർ കോറിഡോർ മാപ്പിങ് യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങളിലേക്ക് നൂതന എയർ മൊബിലിറ്റി (എഎഎം) തടസ്സങ്ങളില്ലാതെ നടപ്പിലാക്കാൻ സഹായിക്കുന്ന നിർണായക നാഴികക്കല്ലാണെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
ജിസിഎഎയുമായുള്ള ഈ സഹകരണം നഗര ഗതാഗതത്തിന്റെ ഭാവിയെ പുനർനിർമിക്കുന്നുവെന്ന് ടിഐഐ സിഇഒ ഡോ. നജ് വ ആരാജ് പറഞ്ഞു. എയർസ്‌പേസ് മാനേജ്‌മെന്റ് പുരോഗമിക്കുന്നതിലൂടെയും പൈലറ്റഡ്, ഓട്ടോണമസ് എയർ ടാക്‌സികൾ, കാർഗോ ഡ്രോണുകൾ എന്നിവ സംയോജിപ്പിക്കുന്നതിലൂടെയും നഗര കണക്ടിവിറ്റി വർധിപ്പിക്കുക മാത്രമല്ല, ഭാവി തലമുറകൾക്ക് പ്രയോജനം ചെയ്യുന്ന സുസ്ഥിരവും എളുപ്പത്തിൽ ബന്ധപ്പെടാവുന്നതുമായ യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല